തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വ്യാപാരികൾ പട്ടിണി സമരത്തിനൊരുങ്ങുന്നു. ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തതിലെ കുടിശിക വൈകുന്ന സാഹചര്യത്തിലാണ് വ്യാപാരികൾ സമരം ചെയ്യാൻ തീരുമാനിച്ചത്. നിലവിൽ 10 മാസത്തെ കുടിശികയാണ് വ്യാപാരികൾക്ക് ലഭിക്കാൻ ഉള്ളതെന്ന് ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.
റേഷൻ വ്യാപാരികൾക്ക് 51 കോടി രൂപയാണ് ലഭിക്കാനുള്ളത്. ഏകദേശം 30,000 രൂപ മുതൽ മൂന്നര ലക്ഷം രൂപ വരെ ഓരോ റേഷൻ വ്യാപാരികൾക്കും ലഭിക്കാനുണ്ട്. ഈ പശ്ചാത്തലത്തിലാണ് വ്യാപാരികൾ സമരത്തിന് തയ്യാറെടുക്കുന്നത്. ഓണത്തിന് സമരം തുടരുമെന്നും, എന്നാൽ കടയടച്ച് സമരം നടത്തില്ലെന്നും അസോസിയേഷൻ വ്യക്തമാക്കി.
കൂടാതെ ഇപ്പോൾ നടത്തുന്ന പട്ടിണി സമരം സൂചന സമരമാണെന്നും റേഷൻ ഡീലേഴ്സ് അസോസിയേഷൻ അറിയിച്ചു. സൂചന സമരത്തിലൂടെ അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ കടയടപ്പ് സമരത്തിലേക്ക് നീങ്ങുമെന്നും, പരിഹാരം കാണാത്ത സാഹചര്യത്തിൽ സർക്കാരിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അസോസിയേഷൻ കൂട്ടിച്ചേർത്തു.
Read also : പാലക്കാട് കോവിഡ്; തൊഴിലാളികൾക്ക് ഇടയിൽ രോഗ വ്യാപനമെന്ന് റിപ്പോർട്