പാലക്കാട്: ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗം പേരും വിവിധ മേഖലകളിലെ തൊഴിലാളികളെന്ന് റിപ്പോർട്. ജില്ലയിൽ രോഗം സ്‌ഥിരീകരിച്ചവയിൽ 40 ശതമാനം പേരും വിവിധ മേഖലകളിലെ തൊഴിലാളികളാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ജൂൺ അവസാനം മുതൽ ജൂലൈ അവസാനം വരെയുള്ള കാലയളവിലെ കണക്കുകൾ പ്രകാരമാണ് തൊഴിലാളികൾക്കിടയിൽ രോഗവ്യാപനം കൂടുതലാണെന്ന നിഗമനത്തിൽ എത്തിയതെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു.
എന്നാൽ, ഇവരിൽ ഗുരുതരാവസ്‌ഥയിലുള്ള രോഗബാധിതർ കുറവാണെന്ന് മെഡിക്കൽ വിഭാഗം അറിയിച്ചു. ജില്ലയിലെ ടിപിആർ 15 ശതമാനത്തിന് മുകളിലാണെങ്കിലും ആശുപത്രി കിടക്കകളിൽ അഞ്ചു ശതമാനം മാത്രമാണ് നിലവിൽ ഉപയോഗിക്കുന്നതെന്നും അധികൃതർ പറഞ്ഞു. അതേസമയം, സീറോ സർവേ പ്രകാരം ജില്ലയിൽ 41 ശതമാനം പേർ പ്രതിരോധശേഷി നേടിയിട്ടുണ്ട്.
സർവേ പ്രകാരം, ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽ രോഗ വ്യാപനം കുറയുമ്പോൾ പടിഞ്ഞാറു ഭാഗങ്ങളിൽ പലയിടത്തും രോഗവ്യാപനം ഉയർന്ന തോതിലാണ്. വൈറസ് വകഭേദം സംബന്ധിച്ച റിപ്പോർട് കിട്ടിയാലേ അടുത്ത തരംഗത്തിലെ വ്യാപനം സംബന്ധിച്ചുളള വ്യക്‌തമായ നിഗമനത്തിലെത്താൻ കഴിയൂവെന്ന് അധികൃതർ പറഞ്ഞു.
രോഗവ്യാപനം കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന കോളനികളിലെയും വീടുകളിലെയും മുഴുവൻ പേരെയും കോവിഡ് പരിശോധന നടത്തണമെന്നും, വാക്‌സിൻ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. നൂറിൽ നിന്ന് ശരാശരി 137 പേരിലേക്ക് രോഗം പകരാനുള്ള സ്‌ഥിതിയാണ് ജില്ലയിൽ നിലവിലുള്ളത്.
Read Also: മാനസയുടെ കൊലപാതകം; അന്വേഷണ സംഘം ഇന്ന് ബിഹാറിലേക്ക്