തിരുവനന്തപുരം: കേരളത്തിൽ വാക്സിൻ പ്രതിസന്ധി സൃഷ്ടിക്കാൻ കേന്ദ്രസർക്കാർ ശ്രമം നടത്തുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ഇത് തീർത്തും അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. വാക്സിൻ വിതരണത്തിന് അങ്ങേയറ്റം ഉൽസാഹം കാണിക്കുന്ന കേരളത്തിൽ വാക്സിൻ നൽകുന്നതിന് കേന്ദ്രം അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലെ സ്ഥിതി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് ബോധ്യമായിട്ടും വാക്സിൻ അനുവദിക്കുന്നതിൽ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. ഈ ഒളിച്ചുകളി കേന്ദ്രം അവസാനിപ്പിക്കണം. പരിശോധനയുടെ എണ്ണവും രോഗികളെ കണ്ടെത്തുന്ന രീതിയും നല്ലതായതിനാലാണ് കൂടുതൽ കേസുകൾ റിപ്പോർട് ചെയ്യപ്പെടുന്നത്; അദ്ദേഹം പറഞ്ഞു.
3.51 കോടിയാണ് കേരളത്തിലെ ജനസംഖ്യ. വാക്സിന് കടുത്ത ദൗർലഭ്യമാണ് സംസ്ഥാനത്ത് നേരിടുന്നത്. കേരളത്തിൽ പഴുതടച്ചുള്ള കോവിഡ് പ്രതിരോധം തുടരുമ്പോഴും യുഡിഎഫും ബിജെപിയും അതിന് തുരങ്കം വെക്കുകയാണ് ചെയ്യുന്നത്. പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി 90 ലക്ഷം ഡോസ് വാക്സിൻ ആവശ്യപ്പെട്ടിരുന്നു. ജൂലായിൽ വന്ന കേന്ദ്രസംഘത്തോട് 60 ലക്ഷം ഡോസ് വാക്സിനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോവിഡ് പ്രതിരോധം പാളിയെന്ന് വരുത്തിത്തീർക്കാൻ ദുഷ്പ്രചാരണം അഴിച്ചുവിടുകയാണ് എന്നും എ വിജയരാഘവൻ ആരോപിച്ചു.
Most Read: പിഎസ്സിയെ ‘പാർട്ടി സർവീസ് കമ്മീഷൻ’ ആക്കി മാറ്റരുത്; സർക്കാരിനോട് ഷാഫി പറമ്പിൽ