തിരുവനന്തപുരം: കഞ്ചാവ് ലഹരിയിൽ പോലീസ് ലോക്കപ്പ് അടിച്ചു തകർത്തു. തിരുവനന്തപുരം നേമം പോലീസ് സ്റ്റേഷനിലാണ് നിരവധി കേസുകളിൽ പ്രതിയായ വെള്ളായണി സ്വദേശി ഷാനവാസ് അതിക്രമം കാണിച്ചത്. ലോക്കപ്പിനുള്ളിലെ ഇഷ്ടികകൾ ഇടിച്ചു തകർത്ത ഇയാൾ ഇതുപയോഗിച്ച് പോലീസിനെ ആക്രമിക്കുകയും ചെയ്തു.
നേമം സ്റ്റേഷനിൽ മാത്രം വെള്ളായണി സ്വദേശി ഷാനവാസിനെതിരെ മൂന്നു കേസുകളുണ്ട്. മോഷണക്കേസുമായി ബന്ധപ്പെട്ടാണ് ഷാനവാസിനെ ഇന്നലെ രാത്രിയോടെ പോലീസ് അറസ്റ്റ് ചെയ്ത് ലോക്കപ്പിലാക്കിയത്. പിടികൂടുമ്പോൾ ഇയാൾ അബോധാവസ്ഥയിലായിരുന്നു. പുലർച്ചെയോടെയാണ് ഇയാൾ ലോക്കപ്പിൽ അതിക്രമങ്ങൾ ആരംഭിച്ചത്.
ലോക്കപ്പിലെ സിമന്റ് ഭിത്തികൾ തകർത്തതിന് പുറമേ വിവസ്ത്രനായി നിന്ന് വനിതാ പോലീസുകാരെയടക്കം അസഭ്യം പറഞ്ഞു. ഇഷ്ടിക ഉപയോഗിച്ച് സെല്ല് തകർക്കാൻ ശ്രമിച്ച പ്രതി പിന്നീട് ഇത് ഉപയോഗിച്ച് പോലീസിനെ ആക്രമിച്ചു. പോലീസുകാർക്ക് നേരെ ഇയാൾ വിസർജ്യവും വലിച്ചെറിഞ്ഞു.
മെഡിക്കൽ പരിശോധനക്ക് കൊണ്ടുപോയപ്പോഴും പ്രതി പോലീസുകാരെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. പിന്നീട് കൂടുതൽ പോലീസ് സുരക്ഷയിലാണ് ഇയാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. ഇയാൾക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്.
Also Read: വാളയാർ അമ്മയ്ക്കെതിരെ പോസ്റ്റ്; ഹരീഷ് വാസുദേവനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം