കോഴിക്കോട്: ഒമ്പതാം ക്‌ളാസ് വിദ്യാർഥിനിയെ ലഹരിമരുന്ന് കാരിയറാക്കിയ സംഭവത്തിൽ ഒരാൾ അറസ്‌റ്റിൽ. പെൺകുട്ടിക്ക് മയക്കുമരുന്ന് എത്തിച്ചു നൽകിയ കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി ബോണി ആണ് അറസ്‌റ്റിലായത്. ഇയാളെ കഴിഞ്ഞ ദിവസം പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്.
അറസ്‌റ്റിലായ ബോണി മയക്കുമരുന്ന് കച്ചവട സംഘത്തിലെ അംഗം ആണെന്ന് പോലീസ് വ്യക്‌തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ വെളിപ്പെടുത്തലിൽ പറയുന്ന പത്ത് പേരുടെയും സാക്ഷികളുടെയും അടക്കം 20 പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. കുട്ടിക്ക് മയക്കുമരുന്ന് എത്തിച്ചു നൽകിയത് എങ്ങനെയെന്നത് സംബന്ധിച്ച വിവരങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്.
അതിനിടെ, ഒമ്പതാം ക്ളാസ് വിദ്യാർഥിനിയുടെ സുരക്ഷ കൂട്ടണമെന്ന് പോലീസ് ആവശ്യപ്പെട്ടു. സുരക്ഷ മുൻനിർത്തി വിദ്യാർഥിനിയെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റണമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയോട് പോലീസ് ശുപാർശ ചെയ്‌തിട്ടുണ്ട്. എന്നാൽ, പോലീസ് നിർദ്ദേശം അംഗീകരിക്കാനാകില്ലെന്നാണ് കുട്ടിയുടെ ബന്ധുക്കൾ പറയുന്നത്.
ലഹരിസംഘം തന്നെ കാരിയറായി ഉപയോഗിക്കുക ആണെന്നും, ഏഴാം ക്‌ളാസ് മുതൽ എംഡിഎംഎ ഉൾപ്പടെയുള്ള ലഹരിവസ്‌തുക്കൾ ഉപയോഗിക്കാറുണ്ടെന്നും ഒമ്പതാം ക്‌ളാസുകാരി കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തിയത്. റോയൽ ഡ്രഗ്‌സ് എന്ന ഇൻസ്‌റ്റാഗ്രാം ഐഡി വഴി പരിചയപ്പെട്ടവരാണ് ലഹരിക്കെണിയിൽ അകപ്പെടുത്തിയതെന്നും കുട്ടി വെളിപ്പെടുത്തിയിരുന്നു. സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
Most Read: ഒന്നാം ക്‌ളാസ് പ്രവേശനത്തിന് ആറ് വയസ്; കൂടിയാലോചനകൾ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി