കുറ്റിപ്പുറം: ആന്റിജൻ പരിശോധനയിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചവർ സ്വകാര്യ ആശുപത്രികളിലും ലാബുകളിലും എത്തി വീണ്ടും പരിശോധന നടത്തുന്നതായി പരാതി. ആരോഗ്യവകുപ്പിന്റെ ആന്റിജൻ പരിശോധനയിൽ പോസിറ്റീവ് സ്ഥിരീകരിച്ചവരാണ് കൂട്ടത്തോടെ സ്വകാര്യ ആശുപത്രികളിൽ എത്തി വീണ്ടും പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് പറയുന്നതെന്ന് അധികൃതർ അറിയിച്ചു. ഇത് കോവിഡ് ചട്ടലംഘനമാണെന്ന് ജില്ലാ ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.
സ്വകാര്യ ആശുപത്രികളിലും ലാബുകളിലും പരിശോധനാ നിരക്ക് വർധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പിന്റെ പുതിയ കണ്ടെത്തൽ. തവനൂർ പഞ്ചായത്തിലെ തൃക്കണാപുരത്ത് കഴിഞ്ഞ ദിവസം 105 പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ 40 പേർക്ക് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ഇതിൽ ഒരാൾ സ്വകാര്യ സ്ഥാപനത്തിൽ എത്തി വീണ്ടും പരിശോധന നടത്തിയിരുന്നു. പരിശോധനാ ഫലത്തിൽ ഇയാൾക്ക് നെഗറ്റീവ് സ്ഥിരീകരിച്ചതോടെയാണ് നിരവധി ആളുകൾ കുറ്റിപ്പുറത്തെയും പൊന്നാനിയിലെയും സ്വകാര്യ ആശുപത്രികളെയും ലാബുകളെയും പരിശോധനയ്ക്കായി സമീപിച്ചത്.
ഇവിടെ നടക്കുന്ന പരിശോധനയിൽ പോസിറ്റീവ് സ്ഥിരീകരിച്ചവർ നെഗറ്റീവ് ആയി മാറുകയും, ആരോഗ്യ വകുപ്പിന്റെ ആന്റിജൻ പരിശോധന ശരിയല്ലെന്ന രീതിയിലുള്ള പ്രചാരണവും ജില്ലയിൽ നടക്കുന്നുണ്ട്. ഇത്തരത്തിൽ പ്രചാരണം നടത്തുന്നത് കോവിഡ് ചട്ടലംഘനമാണെന്നും, ആരോഗ്യ വകുപ്പിന്റെ വിശ്വാസതയെ ചോദ്യം ചെയ്യുകയാണെന്നും അധികൃതർ പറഞ്ഞു. പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ചിലർ ആരോഗ്യ വകുപ്പിന്റെ പരിശോധനയിൽ തട്ടിപ്പുണ്ടെന്ന് ചൂണ്ടിക്കാണിച്ച് മാധ്യമങ്ങളെ അടക്കം സമീപിച്ചിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഒരുതവണ പോസിറ്റീവ് സ്ഥിരീകരിച്ചാൽ അയാൾക്ക് 100 ശതമാനവും വൈറസ് ബാധയുണ്ടെന്ന് ഉറപ്പിക്കാമെന്നും, തുടർ പരിശോധയ്ക്കായി ആരും പുറത്തിറങ്ങരുതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ആന്റിജൻ പരിശോധനയിൽ പോസിറ്റീവ് ആയവർക്ക് പിന്നീട് തുടർ പരിശോധനയില്ലെന്നും ഇവർ കർശനമായി നിരീക്ഷണത്തിൽ പ്രവേശിക്കുകയാണ് വേണ്ടതെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
Read Also: കോവിഡ് വ്യാപനം; മുക്കം നഗരസഭയിലെ മൂന്ന് വാർഡുകൾ കൂടി കണ്ടെയ്മെന്റ് സോണായി