പത്തനംതിട്ട: ശബരിഗിരി വൈദ്യുത പദ്ധതിയുടെ സംഭരണികളിൽ വൻതോതിൽ ജലനിരപ്പ് ഉയരുന്നു. മുൻ വർഷങ്ങളിലേക്കാൾ 11 ശതമാനം അധികം വെള്ളമാണ് നിലവിലുള്ളത്. പദ്ധതിയുടെ വൃഷ്ടി പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയായി പ്രതിദിനം ശരാശരി 49 മില്ലി മീറ്റർ മഴയാണ് ശബരിഗിരി ജല വൈദ്യുത പ്രദേശത്ത് ലഭിച്ചത്.
പ്രധാന സംഭരണിയായ കക്കി ആനത്തോട് അണക്കെട്ടിൽ 973.59 മീറ്റർ വെള്ളമാണ് ഉള്ളത്. ഇതിന്റെ പരമാവധി സംഭരണ ശേഷി 981.45 മീറ്ററാണ്. 986.32 മീറ്റർ ശേഷിയുള്ള ഉപ സംഭരണിയായ പമ്പ അണക്കെട്ടിൽ 974.25 മീറ്ററാണ് നിലവിലെ നിരപ്പ്. ഗവി , കുള്ളാർ, മീനാർ സംഭരണികളിലും പരാമവധി ശേഷിക്ക് അടുത്തെത്തി. ആകെയുള്ള കണക്ക് പ്രകാരം 71.28 ശതമാനമാണ് നിലവിലെ ജലനിരപ്പ്. ഇത് എൺപത് ശതമാനത്തിലെത്തിയാൽ അതീവ ജാഗ്രത പുലർത്തി മുന്നറിയിപ്പ് നൽകും.
യഥാക്രമം നീല, ഓറഞ്ച്, ചുവപ്പ് അലർട്ടുകൾ പ്രഖ്യാപിച്ച് വെള്ളം തുറന്ന് വിടും. വരും ദിവസങ്ങളിലും മഴ കനത്താൽ വളരെ പെട്ടെന്ന് തന്നെ നിയന്ത്രണ രേഖയിൽ വെള്ളം എത്തുമെന്നാണ് കെഎസ്ഇബിയുടെ ആശങ്ക. 11.694 മില്യൺ യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളമാണ് കഴിഞ്ഞ ദിവസം മാത്രം സംഭരണികളിലേക്ക് ഒഴുകിയെത്തിയത്.
എന്നാൽ വൈദ്യുതി ഉൽപാദനം കെഎസ്എബി കൂട്ടിയിട്ടില്ല. വനത്തിലുള്ളിൽ നിന്ന് അണക്കെട്ടുകളിലേക്ക് ഒഴുകുന്ന നദികളെല്ലാം ജലസമൃദ്ധമാണ്. ശബരിഗിരിയുടെ അനുബന്ധ പദ്ധതിയായ കക്കാട് വൈദ്യുത പദ്ധതിയിലെ മൂഴിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനെ വെള്ളം തുറന്ന് വിട്ടു കൊണ്ടിരിക്കുകയാണ്. 12.75 ക്യുമെക്സ് വെള്ളമാണ് തുറന്ന് വിടുന്നത്.
Read Also: ശക്തമായ മഴ തുടരും; സംസ്ഥാനത്ത് 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്