ന്യൂഡെൽഹി: പുതുതായി ഒൻപത് പേരെ സുപ്രീം കോടതി ജഡ്‌ജിമാരാക്കാനുള്ള കൊളീജിയം ശുപാർശക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. കൊളീജിയം നിർദ്ദേശം അംഗീകരിച്ച് കേന്ദ്ര സർക്കാർ വിജ്‌ഞാപനം പുറപ്പെടുവിച്ചു. ചരിത്രത്തിൽ ആദ്യമായാണ് മൂന്ന് വനിതാ ജഡ്‌ജിമാരെ സുപ്രീം കോടതി കൊളീജിയം ഒരുമിച്ച് ശുപാർശ ചെയ്‌തത്. ഇതിൽ കർണാടക ഹൈക്കോടതി ജഡ്‌ജി ബിവി നാഗരത്‌ന 2027ൽ ആദ്യ വനിതാ ചീഫ് ജസ്‌റ്റിസാകാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.
തെലങ്കാന ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് ഹിമ കോഹ്‌ലി, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്‌റ്റിസ് ബേലാ ത്രിവേദി എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ച മറ്റ് രണ്ട് വനിതാ ജഡ്‌ജിമാർ. കേരള ഹൈക്കോടതിയിലെ ജസ്‌റ്റിസ് സിടി രവികുമാറിനും പട്ടികയിൽ ഇടം ലഭിച്ചു. സീനിയോറിറ്റിയിൽ ഒന്നാമനായ കർണാടക ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് അഭയ് ശ്രീനിവാസ് ഓക്ക പട്ടികയിൽ ഒന്നാം പേരുകാരനായി വിജ്‌ഞാപനത്തിൽ ഇടംനേടി.
ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് വിക്രം നാഥ്, സിക്കിം ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് ജെകെ മഹേശ്വരി എന്നിവരെയും സുപ്രീം കോടതി ജഡ്‌ജിമാരായി നിയമിക്കാൻ കൊളീജിയം ശുപാർശ ചെയ്‌തിട്ടുണ്ട്. അഭിഭാഷകരിൽ നിന്ന് മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ പിഎസ് നരസിംഹയും പട്ടികയിൽ ഉണ്ട്.
Read Also: കെ ബാബുവിന്റെ വിജയം അസാധുവാക്കണം; സ്വരാജിന്റെ ഹരജി ഇന്ന് കോടതി പരിഗണിക്കും