തിരുവനന്തപുരം: മലബാർ കലാപവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് കേരള ഹിസ്റ്ററി കോൺഗ്രസ്. രണ്ട് വർഷമായി നടന്ന ഗൂഢാലോചനയുടെ ഭാഗമായാണ് ഐസിഎച്ച്ആർ നിഘണ്ടുവിലെ മാറ്റമെന്ന് കെഎച്ച്സി കുറ്റപ്പെടുത്തി. മഹാത്മാ ഗാന്ധി, മൗലാന ഷൗക്കത്തലി തുടങ്ങിയവരുടെ പ്രേരണയിൽ നടന്ന സമരമാണ് മലബാർ കലാപം. സമരത്തിനു പിന്നിൽ മലബാറിലെ മാപ്പിള കർഷകരായിരുന്നു. കലാപ പ്രദേശങ്ങളിൽ നീതിയും സമാധാനവും നടപ്പിലാക്കാനാണ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ശ്രമിച്ചത്, കെഎച്ച്സി പറഞ്ഞു.
നേതൃത്വം തുറുങ്കിലടക്കപ്പെട്ട സമയത്ത് നടന്ന ചില തെറ്റുകൾ നേതാക്കളുടെ തലയിലേക്ക് ഇടുകയാണ്. അത് ശരിയായ നടപടി അല്ല എന്നും കേരള ഹിസ്റ്ററി കോൺഗ്രസ് പറയുന്നു. മലബാര്‍ സമരനേതാക്കളായ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരും അടക്കമുള്ള 387 പേരെ സ്വാതന്ത്ര്യസമര നായകരുടെ പട്ടികയില്‍ നിന്ന് വെട്ടി മാറ്റാനായിരുന്നു ഐസിഎച്ച്ആർ നീക്കം.
അതേസമയം, ‘ആസാദി കാ അമൃത് മഹോൽസവ്’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ക്യാംപെയിനിന്റെ പോസ്റ്ററിൽ സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുമായ ജവഹര്‍ലാല്‍ നെഹ്റുവിനേ ഐസിഎച്ച്ആര്‍ ഒഴിവാക്കി. ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്ത് ജയില്‍ മോചിതനായ സവര്‍ക്കറുടെ ചിത്രമാണ് നെഹ്റുവിന് പകരം സ്വാതന്ത്ര്യസമര സേനാനികളുടെ ഒപ്പം നല്‍കിയിരിക്കുന്നത്.
സ്വാതന്ത്ര്യ സമരകാലത്ത് ആൻഡമാൻ ജയിലിലായിരുന്ന സവര്‍ക്കര്‍ ക്വിറ്റിന്ത്യാ സമരത്തേയും തള്ളിപ്പറഞ്ഞിട്ടുണ്ട്. അതേസമയം മഹാത്മാഗാന്ധി, ബിആര്‍ അംബേദ്കര്‍, സുഭാഷ് ചന്ദ്രബോസ്, രാജേന്ദ്രപ്രസാദ്, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ഭഗത് സിംഗ് എന്നിവര്‍ പോസ്റ്ററിലുണ്ട്.
Read also: യുപി കലാപത്തിന് ഇരയായ കുട്ടികൾക്ക് സ്കൂൾ നിർമിച്ച് ഔർ ഇന്ത്യ ഫൗണ്ടേഷൻ