കോഴിക്കോട്: മെഡിക്കൽ കോളേജിൽ ഇന്നലെ മുതൽ രൂക്ഷമായ ഓക്സിജൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരമായി. ആശുപത്രിയിൽ കഞ്ചിക്കോട് നിന്ന് ഓക്സിജൻ എത്തിച്ചതായി അധികൃതർ അറിയിച്ചു. അതേസമയം, നാളെ രാവിലെ വരെയുള്ള ഉപയോഗത്തിന് ആവശ്യമായ ഓക്സിജൻ മാത്രമാണ് എത്തിച്ചതെന്നും അധികൃതർ വ്യക്തമാക്കി. ഇന്നലെ രാത്രി മുതലാണ് മെഡിക്കൽ കോളേജിൽ ഓക്സിജൻ ക്ഷാമം രൂക്ഷമായത്.
ഇതേ തുടർന്ന് അടിയന്തിര ശസ്ത്രക്രിയകൾ ഒഴികെ മറ്റെല്ലാം മാറ്റിവെച്ചിരുന്നു. ആശുപത്രിയിലേക്ക് വിതരണം ചെയ്യുന്ന കമ്പനിയിലെ സാങ്കേതിക പ്രശ്നങ്ങൾ മൂലമാണ് ഓക്സിജൻ എത്തിക്കാൻ തടസമായതെന്നാണ് അധികൃതരുടെ വിശദീകരണം. തുടർന്ന് ശസ്ത്രക്രിയകൾ പലതും മുടങ്ങിയതോടെ അധികൃതർ പകരം സംവിധാനം ഒരുക്കാൻ നെട്ടോട്ടം ഓടുകയും ചെയ്തു. അടിയന്തിര ശസ്ത്രക്രിയകൾ മാത്രമാണ് ഇതുവരെ ഇവിടെ നടത്തിയത്.
അതേസമയം, ഓക്സിജൻ ക്ഷാമം പൂർണമായി പരിഹരിച്ചാൽ മാത്രമേ ആശുപത്രി പ്രവർത്തനം സുഗമമായി നടത്താൻ സാധിക്കുകയുള്ളു. കൂടാതെ, മുടങ്ങികിടക്കുന്ന ശസ്ത്രക്രിയകൾ നടത്താനും ഓക്സിജൻ ആവശ്യമാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതും ഓക്സിജൻ ക്ഷാമം രൂക്ഷമാക്കുന്നുണ്ട്.
Read Also: നിർബന്ധിത ക്വാറന്റെയ്ൻ; കർണാടകയുടെ നടപടിയിൽ പ്രതിസന്ധി