ചണ്ഡീഗഢ്: കർണാലിൽ മഹാപഞ്ചായത്തിന് ആഹ്വാനം ചെയ്ത കർഷകരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളുമായി ഹരിയാന സർക്കാർ. കർഷക നേതാക്കളെ കർണാൽ ജില്ലാ ഭരണകൂടം ചർച്ചക്ക് വിളിച്ചു. ഭാരതീയ കിസാൻ യൂണിയൻ ഹരിയാന യൂണിറ്റ് മേധാവി രാകേഷ് ടിക്കായത്ത്, ബൽബീർ സിംഗ് രാജേവാൾ, ദർശൻ പാൽ എന്നിവരടങ്ങിയ 11 അംഗ പ്രതിനിധി സംഘം ഭരണകൂടവുമായുള്ള ചർച്ച നടത്തുകയാണ്. ചർച്ചക്ക് ശേഷം സെക്രട്ടറിയേറ്റ് ഉപരോധത്തിൽ തീരുമാനം എടുക്കുമെന്നാണ് റിപ്പോർട്.
ഡെൽഹി അതിർത്തിയിൽ നടക്കുന്ന കർഷക പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന രാകേഷ് ടിക്കായത്ത് മഹാപഞ്ചായത്തിൽ പങ്കെടുക്കാനാണ് കർണാലിൽ എത്തിയത്.
അതേസമയം, മഹാപഞ്ചായത്തിൽ പങ്കെടുക്കാൻ അയൽ സംസ്ഥാനങ്ങളായ പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നും ഹരിയാനയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കർഷകർ വലിയ തോതിൽ കർണാലിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കനത്ത സുരക്ഷയാണ് ഹരിയാന പോലീസ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
മഹാപഞ്ചായത്തിൽ പങ്കെടുക്കാൻ എത്തുന്ന ചിലരുടെ പക്കൽ വടികളും ഇരുമ്പ് ദണ്ഡുകളും മറ്റ് ആയുധങ്ങളും ഉണ്ടാവുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ ഉദ്ധരിച്ച് കർണാൽ ജില്ലാ ഭരണകൂടവും പോലീസും പറഞ്ഞിരുന്നു. അത്തരം ആളുകളെ നിയമപരമായി നേരിടുമെന്നും പോലീസ് പറഞ്ഞിരുന്നു.
Most Read: പിതാവിന്റെ ജീവിതത്തോട് വെറുപ്പ്; ഒമർ ബിൻ ലാദൻ