പാരിസ്: പിതാവിന്റെ ഭീകര പ്രവര്‍ത്തനങ്ങളില്‍ മാപ്പ് പറഞ്ഞ് ഒസാമ ബിന്‍ ലാദന്റെ മകന്‍ ഒമര്‍ ബിന്‍ ലാദന്‍. തന്റെ പിതാവിനോടും അയാള്‍ നടത്തിയ കുറ്റകൃത്യങ്ങളോടും തനിക്ക് അറപ്പും ഭയവുമാണെന്ന് ഒമര്‍ പറഞ്ഞു. ഇസ്രയേലി ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പിതാവിന്റെ ഭീകര പ്രവർത്തനത്തോടുള്ള തന്റെ എതിര്‍പ്പും ഖേദവും ഒമര്‍ പ്രകടിപ്പിച്ചത്.
എല്ലാവരും ഒന്നായി കഴിയണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് ഒമര്‍ പറയുന്നത്. വ്യത്യസ്‍ത മതങ്ങളില്‍ പെട്ടവര്‍ അയല്‍ക്കാരായി സമാധാനത്തില്‍ കഴിയുന്ന ലോകമാണ് നമുക്ക് വേണ്ടതെന്നും ഒമര്‍ പറഞ്ഞു. ലാദന്റെ ആണ്‍മക്കളില്‍ ഇളയവനായ തനിക്ക് അല്‍-ഖ്വയ്‌ദയുടെ തലപ്പത്ത് വരാനുള്ള അവസരം ലഭിച്ചിരുന്നെന്നും എന്നാൽ താനത് നിഷേധിച്ചെന്നും ഒമർ കൂട്ടിച്ചേർത്തു.
“സ്വന്തം മക്കളെ സ്‌നേഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ എന്റെ പിതാവ് അദ്ദേഹത്തിന്റെ ശത്രുക്കളെ വെറുത്തു. എന്റെ ജീവിതം മുഴുവന്‍ ഞാന്‍ പാഴാക്കിക്കളഞ്ഞല്ലോ എന്നോര്‍ക്കുമ്പോള്‍ ഞാനെന്തൊരു വിഡ്‌ഢിയാണെന്ന് എനിക്ക് തോന്നാറുണ്ട്. ഞാനതെല്ലാം ഉപേക്ഷിച്ചുപോരുമെന്ന് എനിക്ക് അന്നുതന്നെ തോന്നിയിരുന്നു”- ഒമര്‍ പറഞ്ഞു. 2001ല്‍ നടന്ന അമേരിക്കയിലെ ഭീകരാക്രമണം ആസൂത്രണം ചെയ്‌ത ഒസാമ ബിന്‍ ലാദനെ 2011 മെയ് യുഎസ് സേന പാക്കിസ്‌ഥാനില്‍ വെച്ച് വധിക്കുകയായിരുന്നു.
Read also: കർണാലിൽ മഹാ പഞ്ചായത്ത്; അനുമതി നിഷേധിച്ച് ഭരണകൂടം