ഹരിയാന: കർഷകർക്ക് നേരെ കര്‍ണാലിൽ ഉണ്ടായ പോലീസ് നടപടിക്കെതിരെ സംയുക്‌ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇന്ന് മഹാ പഞ്ചായത്ത് ചേരും. കര്‍ണാല്‍ മിനി സെക്രട്ടറിയേറ്റിന് സമീപമാണ് സമ്മേളനം. കര്‍ഷകരുടെ തല തല്ലിപൊളിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് ആരോപണം ഉയരുന്ന എസ്‌ഡിഎമ്മിന് എതിരെ കൊലപാതക ശ്രമത്തിന് കേസ് എടുക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇയാളെ സ്‌ഥലം മാറ്റുക മാത്രമാണ് ചെയ്‌തത്.
പോലീസ് ലാത്തി ചാര്‍ജില്‍ മരിച്ച കര്‍ഷകന്റെ കുടുംബത്തിനും പരിക്കേറ്റവർക്കും സഹായ ധനം നല്‍കണമെന്ന ആവശ്യത്തിലും സര്‍ക്കാര്‍ അനുകൂല തീരുമാനം സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധ സൂചകമായി മഹാ പഞ്ചായത്ത് ചേരുന്നത്.
എന്നാൽ സമ്മേളനത്തിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. സിആർപിസി സെക്ഷൻ 144 ജില്ലാ ഭരണകൂടം കർണാലിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൂടെ 5 പേരിൽ കൂടുതലുള്ള ഒത്തുചേരലുകൾ നിരോധിച്ചിരിക്കുകയാണ്. ഇന്റര്‍നെറ്റ് ബന്ധവും സര്‍ക്കാര്‍ വിച്ഛേദിച്ചു. എസ്എംഎസ് സേവനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മഹാപഞ്ചായത്തുകള്‍ വഴി ബിജെപിക്കെതിരെ പ്രചാരണമാണ് കര്‍ഷക സംഘടനകള്‍ ലക്ഷ്യമിടുന്നത്. യുപിയിലെ ഗ്രാമങ്ങള്‍ തോറും ബിജെപിക്കെതിരായ പ്രചാരണം സംഘടിപ്പിക്കും. സർക്കാരിന്റെ കടുത്ത നടപടികൾക്കിടയിലും മഹാപഞ്ചായത്തുമായി മുന്നോട്ടു പോകുമെന്നാണ് കിസാന്‍ മോര്‍ച്ചയുടെ പ്രഖ്യാപനം. കേന്ദ്രം കര്‍ഷക സമരത്തോട് നിഷേധാത്‌മക നിലപാട് സ്വീകരിച്ചതോടെയാണ് പ്രതിഷേധം ശക്‌തമാക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്.
Read also: ഇതര സംസ്‌ഥാന തൊഴിലാളികൾ ട്രെയിന്‍ തട്ടി മരിച്ചു