ഡെൽഹി: കരിപ്പൂര്‍ വിമാനാപകടത്തില്‍ വ്യോമയാന മന്ത്രാലയത്തിന് റിപ്പോര്‍ട് സമര്‍പ്പിച്ചു. റിപ്പോര്‍ട് ഉടന്‍ പരസ്യപ്പെടുത്തുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ വിദ്ഗധ സമിതിയാണ് റിപ്പോര്‍ട് സമര്‍പ്പിച്ചത്.
റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. കരിപ്പൂര്‍ വിമാനാപകടം നടന്നിട്ട് ഒരു വര്‍ഷമായിട്ടും അപകട കാരണം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട് പുറത്തുവരാത്തതില്‍ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അഞ്ചു മാസത്തിനകം റിപ്പോര്‍ട് നല്‍കണമെന്ന് വ്യോമയാന മന്ത്രാലയം നിര്‍ദ്ദേശിച്ചെങ്കിലും നീണ്ടുപോകുകയായിരുന്നു.
2020 ഓഗസ്റ്റ് ഏഴിന് വൈകിട്ടാണ് 7.10ഓടെയായിരുന്നു കരിപ്പൂര്‍ വിമാന ദുരന്തം. ദുബായില്‍ നിന്ന് 184 യാത്രക്കാരുമായി എത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നി നീങ്ങുകയായിരുന്നു. 35 മീറ്റര്‍ താഴ്ചയിലേക്ക് വിമാനം ഇടിച്ചിറങ്ങിയ അപകടത്തില്‍ പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടെ 21 പേരാണ് മരിച്ചത്.
Also Read: റിലയൻസിനും ഫ്യൂച്ചർ ഗ്രൂപ്പിനും ആശ്വാസമായി സുപ്രീം കോടതിയുടെ ഇടപെടൽ