അഹമ്മദാബാദ്: ഗുജറാത്തിലെ വികസന പ്രവർത്തനങ്ങൾ പുതിയ നേതൃത്വത്തിന് കീഴിൽ മുന്നോട്ട് പോകണമെന്ന് രാജിവച്ച ബിജെപി മുഖ്യമന്ത്രി വിജയ് രൂപാണി. അപ്രതീക്ഷിത രാജിക്ക് ശേഷം നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
“ഗുജറാത്തിന്റെ വികസന യാത്ര ഒരു പുതിയ നേതൃത്വത്തിന് കീഴിൽ, പുതിയ ആവേശത്തിലും പുതിയ ഊർജത്തിലും മുന്നോട്ട് പോകുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇത് മനസിൽ വച്ചുകൊണ്ട് ഞാൻ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. “എന്നെപ്പോലുള്ള ഒരു പാർട്ടി പ്രവർത്തകന് ഗുജറാത്ത് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിക്കാൻ സുപ്രധാന അവസരം നൽകിയതിൽ നന്ദിയുണ്ട്,”- രൂപാണി പറഞ്ഞു.
“എന്റെ കാലയളവിലുടനീളം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാർഗനിർദ്ദേശം എനിക്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മാർഗനിർദ്ദേശപ്രകാരം ഗുജറാത്തിന്റെ പുരോഗതി പുതിയ ഉയരങ്ങളിലെത്തി. സംസ്ഥാനത്തിന്റെ വികസനത്തിന് സംഭാവന ചെയ്യാനുള്ള അവസരത്തിന് പ്രധാനമന്ത്രിയോട് ഞാൻ നന്ദി പറയുന്നു,”- അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപി സർക്കാരിന്റെ അമരത്ത് നിന്ന് തീർത്തും അപ്രതീക്ഷിതമായി വിജയ് രൂപാണി രാജി വെക്കുന്നത്. രൂപാണി തന്നെയാണ് രാജിക്കാര്യം പ്രഖ്യാപിച്ചത്. പിന്നീട് ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറുകയായിരുന്നു.
2016 ഓഗസ്റ്റ് മുതല്‍ മുഖ്യമന്ത്രി സ്ഥാനത്തുള്ള നേതാവാണ് അദ്ദേഹം. രാജിക്ക് പിന്നിലുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. ആനന്ദി ബെന്‍ പട്ടേലിന്റെ പിന്‍ഗാമിയായാണ് അദ്ദേഹം മുഖ്യമന്ത്രി കസേരയിൽ എത്തിയത്.
മുഖ്യമന്ത്രിയാകുന്നതിന് മുൻപ് ആനന്ദിബെൻ പട്ടേൽ മന്ത്രിസഭയിൽ അംഗമായിരുന്നു. ബിജെപി സംസ്ഥാന പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്. രാജ്കോട്ട് വെസ്റ്റ് മണ്ഡലത്തിൽ നിന്നാണ് വിജയ് രൂപാണി 2017ൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
Most Read: നര്‍ക്കോട്ടിക്സ് ജിഹാദ്; ബിഷപ്പിനെ പിന്തുണച്ച് മാണി സി കാപ്പന് എംഎല്‍എ