അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ സത്യപ്രതിജ്‌ഞ ചെയ്‌തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഗുജറാത്തിന്റെ 17ആമത് മുഖ്യമന്ത്രിയാണ് ഭൂപേന്ദ്ര പട്ടേല്‍.
വിജയ് രൂപാണി മുഖ്യമന്ത്രിസ്‌ഥാനം രാജി വെച്ചതിന് പിന്നാലെ ഭൂപേന്ദ്ര പട്ടേലിന്റെ പേര് ഈ സ്‌ഥാനത്തേക്ക് ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ബിജെപി നിയമസഭാ കക്ഷി യോഗം ചേർന്ന് ഇദ്ദേഹത്തെ മുഖ്യന്ത്രിയായി തിരഞ്ഞെടുക്കുകയായിരുന്നു. വിവാദ ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ, ഗുജറാത്ത് മന്ത്രി ആർസി ഫൽദു എന്നിവരുടെ പേരുകളും മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് ഉയർന്ന് കേട്ടിരുന്നു.
സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ളോമ നേടിയ പട്ടേൽ അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷനിലും അഹമ്മദാബാദ് നഗര വികസന അതോറിറ്റിയിലും അംഗമായിരുന്നു. 2017ലെ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് അദ്ദേഹം ജയിച്ചത്.
ബിജെപി ഭരിക്കുന്ന സംസ്‌ഥാനങ്ങളിൽ ഈ വർഷം രാജിവച്ചൊഴിയുന്ന നാലാമത്തെ മുഖ്യമന്ത്രിയാണ് വിജയ് രൂപാണി. കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ ഉണ്ടായ വീഴ്‌ച അദ്ദേഹത്തെ സ്‌ഥാനത്തു നിന്ന് നീക്കാനുള്ള പ്രധാന കാരണമായി പറയുന്നു.
എന്നാൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരു തന്ത്രമായും രൂപാണിയുടെ രാജിയെ രാഷ്‌ട്രീയ നിരീക്ഷകർ കാണുന്നു. ഗുജറാത്തിലെ ശക്‌തരായ പട്ടീദാർ സമുദായത്തിൽ നിന്നുള്ള ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രി ആക്കിയതോടെ ഈ സമുദായത്തിന്റെ പിന്തുണ ഉറപ്പാക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നത്.
Most Read: തമ്മിലടി തീരാതെ സംസ്‌ഥാന ബിജെപി; യോഗത്തിൽ പങ്കെടുക്കാതെ സികെ പത്‌മനാഭന്‍