പനാജി: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അഞ്ച് ദിവസത്തെ ക്വറന്റെയ്ൻ നിര്‍ബന്ധമാക്കി ഗോവ. കേരളത്തിലെ നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് ഗോവ അധികൃതര്‍ അറിയിച്ചു. ഗോവയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും മറ്റ് സ്‌ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ക്വാറന്റെയ്ൻ ബാധകമാണ്.
വിദ്യാര്‍ഥികള്‍ക്കുള്ള ക്വാറന്റെയ്ൻ സൗകര്യം വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ അധികാരികളോ പ്രിന്‍സിപ്പള്‍മാരോ ഒരുക്കി നൽകണമെന്നും ജീവനക്കാരുടെ ക്വാറന്റെയ്ൻ അതാത് സ്‌ഥാപനങ്ങളുടെ ഉത്തരവാദിത്തം ആയിരിക്കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്‌തമാക്കി.
കൂടാതെ അഞ്ച് ദിവസത്തെ ക്വാറന്റെയ്ന് ശേഷം ഇവര്‍ ആര്‍ടിപിസിആര്‍ ടെസ്‌റ്റിന് വിധേയരാകുകയും വേണം. മറ്റാവശ്യങ്ങള്‍ക്കായി കേരളത്തില്‍ നിന്ന് വരുന്നവര്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് ടെസ്‌റ്റ് റിപ്പോര്‍ട് ഹാജരാക്കിയ ശേഷം അഞ്ച് ദിവസം ക്വാറന്റെയ്നിൽ കഴിയണം.
അതേസമയം ഗോവയില്‍ നിലവിലുള്ള കര്‍ഫ്യൂ നീട്ടിയതായും അധികൃതർ അറിയിച്ചു. ഈ മാസം 20 വരെയാണ് നിയന്ത്രണങ്ങൾ നീട്ടിയത്. കാസിനോകള്‍ ഉള്‍പ്പടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളൊന്നും ഈ കാലയളവില്‍ പ്രവര്‍ത്തിക്കില്ല.
സംസ്‌ഥാനത്തെ ഒട്ടുമിക്ക സ്‌ഥാപനങ്ങളും തുറന്നുവെങ്കിലും കാസിനോ പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറക്കാനുള്ള അനുമതി സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ല. കഴിഞ്ഞ മേയ് മാസം അഞ്ചാം തിയതി മുതലാണ് ഗോവയില്‍ കര്‍ഫ്യൂ ഏർപ്പെടുത്തിയത്.
Most Read: മൻസൂർ കൊലപാതകം; പത്ത് പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി