പനാജി: കോവിഡ് സൃഷ്‌ടിച്ച പ്രതിസന്ധിയിൽ നിന്ന് പതിയെ കരകയറുകയാണ് ഗോവയിലെ ടൂറിസം മേഖല. ന്യൂ ഇയറും ക്രിസ്‌മസുമെല്ലാം മുന്നിൽ കണ്ടുള്ള തയ്യാറെടുപ്പുകളിലാണ് സംസ്‌ഥാനം. എന്നാൽ ഒമൈക്രോൺ വ്യാപനം തിരിച്ചടി ആകുമോ എന്ന ആശങ്കയും ഈ മേഖലയുമായി ബന്ധപ്പെട്ട് കഴിയുന്നവർക്കുണ്ട്.
ടൂറിസം പ്രധാന വരുമാനമാർഗമായ സംസ്‌ഥാനത്തിന് അതി തീവ്ര ആഘാതമായിരുന്നു കോവിഡ് ഏൽപിച്ചത്. സഞ്ചാരികളൊന്നും ഇല്ലാത്ത ലോക്ക്ഡൗൺ കാലം. കോവിഡ് ഭീതിയിൽ ജനങ്ങൾ യാത്രകൾക്ക് മടിച്ചതോടെ തിരിച്ച് വരവും പതിയെയായി.
വെറും 15 ലക്ഷം ജനങ്ങൾ മാത്രമുള്ള ഒരു കൊച്ച് സംസ്‌ഥാനമാണ് ഗോവയെങ്കിലും കോവിഡിന് മുൻപുള്ള കണക്കുകൾ പരിശോധിച്ചാൽ ഈ നാടുകാണാൻ വർഷം എത്തിയിരുന്നത് 80 ലക്ഷത്തിലേറെ പേരാണെന്ന് വ്യക്‌തമാകും. ആ പഴയ പ്രതാപത്തിലേക്കുള്ള തിരിച്ചുവരവിന്റെ പാതയിലാണ് ഗോവ ഇപ്പോൾ.
ഡിസംബറെത്തിയതോടെ സഞ്ചാരികൾ ഗോവയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ഈ മാസവും അടുത്തമാസവും ഗോവയിൽ സീസണാണ്. ഇപ്പോഴുള്ള സഞ്ചാരികളിൽ ഭൂരിഭാഗവും സ്വദേശികൾ ആണ്.
അന്താരാഷ്‍ട്ര ചലച്ചിത്ര മേളയാണ് യഥാർഥത്തിൽ ഗോവയുടെ ടൂറിസം മേഖലയിൽ സമീപകാലത്തുണ്ടാക്കിയ വലിയ ഓളം. എന്നാൽ ഒമൈക്രോൺ പിന്നാലെയെത്തിയത് കാര്യങ്ങൾ കുറച്ച് പരുങ്ങലിലാക്കി.
വാക്‌സിനേഷന്റെ കാര്യത്തിൽ 100 ശതമാനം ലക്ഷ്യം വച്ച് കുതിക്കുകയാണ് സംസ്‌ഥാനം. അപ്പോഴും മസ്‌കടക്കം പ്രോട്ടോകോളുകളൊന്നും കർശനമായി നടപ്പാക്കുന്നില്ല എന്നതും തിരിച്ചടിയാണ്.
Most Read: പിജി ഡോക്‌ടർമാരുമായി സർക്കാർ ഇന്ന് ചർച്ച നടത്തും