പനാജി: ആറുമാസത്തിനകം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗോവയില്‍ വടംവലി ശക്‌തമാക്കി മുൻനിര രാഷ്‌ട്രീയ പാര്‍ട്ടികള്‍. കായിക താരങ്ങളെയും സിനിമ താരങ്ങളെയും പാര്‍ട്ടിയില്‍ ചേര്‍ത്ത് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമവുമായി തൃണമൂല്‍ കോണ്‍ഗ്രസ് ഗോവയില്‍ പ്രവര്‍ത്തനം ശക്‌തമാക്കി. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഗോവയില്‍ ആം ആദ്‌മി പാര്‍ട്ടിയും രംഗത്തിറങ്ങിയിട്ടുണ്ട്.
ഇതോടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കടുത്ത മൽസരമായിരിക്കും ഗോവയില്‍ നടക്കുക. കഴിഞ്ഞ ദിവസം മുന്‍ ടെന്നീസ് താരം ലിയാണ്ടര്‍ പേസ്, സിനിമാ താരങ്ങളായ നഫീസ അലി, മൃണാളിനി ദേശ്പ്രഭു എന്നിവര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ അംഗത്വമെടുത്തിരുന്നു.
സംസ്‌ഥാനത്ത് കോണ്‍ഗ്രസ് പ്രവർത്തനം നിർജീവമായതോടെ അവസരം മുതലെടുത്ത് ഗോവയിലേക്ക് കയറാനുള്ള തയ്യാറെടുപ്പിലാണ് തൃണമൂല്‍. നേരത്തെ മുന്‍ ഗോവ മുഖ്യമന്ത്രിയും ഏഴുതവണ കോണ്‍ഗ്രസ് എംഎല്‍എയുമായിരുന്ന ലൂസിഞ്ഞോ ഫലേറൊ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി മമതാ ബാനര്‍ജി പങ്കെടുക്കുന്ന നിരവധി പരിപാടികളാണ് ഗോവയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആസൂത്രണം ചെയ്‌തിട്ടുള്ളത്. 40 അംഗങ്ങളുള്ള ഗോവ നിയമസഭയില്‍ നിലവില്‍ ബിജെപിക്ക് 17ഉം കോണ്‍ഗ്രസിന് 15ഉം അംഗങ്ങളാണുള്ളത്. സ്വതന്ത്രരുടെയും പ്രാദേശിക പാര്‍ട്ടികളുടെയും പിന്തുണയോടെയാണ് ബിജെപി ഇവിടെ ഭരിക്കുന്നത്.
Read Also: ‘സ്‌റ്റാർ’ തിയേറ്ററുകളിൽ ചലനം സൃഷ്‌ടിക്കുന്നു; കണ്ടിരിക്കേണ്ട സിനിമയെന്ന് പ്രേക്ഷകർ