ന്യൂഡെൽഹി: കേന്ദ്രസർക്കാർ നടത്തിയ ട്രിബ്യൂണൽ നിയമങ്ങൾക്കെതിരെ സുപ്രീം കോടതി. നിയമനങ്ങൾ തന്നിഷ്ട പ്രകാരമെന്നാണ് വിമർശനം. കഴിഞ്ഞ തവണ ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ചപ്പോൾ സെലക്ഷൻ കമ്മിറ്റി നൽകിയിട്ടുള്ള പട്ടികയിൽ നിന്നുള്ള നിയമനം ഒരാഴ്ചക്കുള്ളിൽ നടത്തണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എൻസിഎൽടി ഉൾപ്പടെയുള്ള ട്രിബ്യൂണലുകളിൽ സർക്കാർ നാൽപ്പതിൽ അധികം പേരെ നിയമിക്കുകയും ചെയ്തു. ഈ നിയമനത്തിന് എതിരെയാണ് സുപ്രീം കോടതി രംഗത്തെത്തിയിരിക്കുന്നത്.
മെയിൻ ലിസ്റ്റും വെയ്റ്റിങ് ലിസ്റ്റും ഉൾപ്പടെ രണ്ട് പട്ടികകളാണ് സെലക്ഷൻ കമ്മിറ്റി സർക്കാരിന് നൽകിയത്. ഇതിൽ മെയിൻ പട്ടികയിൽ ഉള്ളവരെ നിയമിച്ചതിന് ശേഷം മാത്രമേ വെയ്റ്റിങ് ലിസ്റ്റിൽ ഉള്ളവരെ പരിഗണിക്കാൻ കഴിയൂ. എന്നാൽ, കേന്ദ്രസർക്കാർ മെയിൻ ലിസ്റ്റിലുള്ള തിരഞ്ഞെടുക്കപ്പെട്ടവരെ അവഗണിച്ച് വെയ്റ്റിങ് ലിസ്റ്റിലുള്ളവരെയാണ് നിയമിച്ചത്. സർക്കാരിന് താൽപര്യമുള്ളവരെയാണ് നിയമിച്ചിരിക്കുന്നതെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിനെതിരെയാണ് സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്.
സർക്കാരിന്റെ തന്നിഷ്ടം അംഗീകരിക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് എൻവി രമണ പറഞ്ഞു. അതേസമയം, സെലക്ഷൻ കമ്മിറ്റി നൽകുന്ന പേരുകൾ അതേപടി അംഗീകരിക്കണമെന്നില്ല, സർക്കാരിന് അത് തള്ളാനുള്ള അധികാരമുണ്ടെന്ന് ആയിരുന്നു അറ്റോർണി ജനറൽ കെകെ ബാലഗോപാൽ നൽകിയ മറുപടി. എന്നാൽ കോടതി ഈ വാദം തള്ളി.
നമ്മുടേത് നിയമ വാഴ്ചയുള്ള ജനാധിപത്യ രാജ്യമാണെന്നും അതിനാൽ ഇത്തരത്തിലുള്ള നിലപാടുകൾ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. രണ്ടാഴ്ചക്കുള്ളിൽ സെലക്ഷൻ കമ്മിറ്റി നൽകിയ പട്ടികയിൽ നിന്നുള്ളവരെ നിയമിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഇല്ലെങ്കിൽ കോടതിയലക്ഷ്യം ഉൾപ്പടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും കോടതി കൂട്ടിച്ചേർത്തു.
Read also: മഴക്കെടുതി; ഉത്തരേന്ത്യയിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിൽ