ന്യൂഡെൽഹി: സായുധസേന ട്രിബ്യൂണലില്‍ ആറ് ജുഡീഷ്യല്‍ അംഗങ്ങളെ നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍. കേരള ഹൈക്കോടതി മുന്‍ ജഡ്‌ജി കെ ഹരിലാല്‍ അടക്കം ആറ് ജുഡീഷ്യല്‍ അംഗങ്ങളെയാണ് നിയമിച്ചത്. സുപ്രീം കോടതിയുടെ വിമര്‍ശനത്തിന് പിന്നാലെയാണ് വിവിധ ട്രിബ്യൂണലുകളിലെ ഒഴിവുകള്‍ നികത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി.
ദേശീയ കമ്പനി നിയമ ട്രിബ്യൂണലില്‍ 18 അംഗങ്ങളെയും, ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണലില്‍ 13 അംഗങ്ങളെയും കേന്ദ്രം ഇതിന്റെ ഭാഗമായി നിയമിച്ചിരുന്നു. ദേശീയ കമ്പനി നിയമ ട്രിബ്യൂണലില്‍ എട്ട് ജുഡീഷ്യല്‍ അംഗങ്ങളെയും, പത്ത് സാങ്കേതിക അംഗങ്ങളെയുമാണ് നിയമിച്ചത്.
ആദായ നികുതി അപ്പലേറ്റിൽ ആവട്ടെ ട്രിബ്യൂണലില്‍ ആറ് ജുഡീഷ്യല്‍ അംഗങ്ങളുടെയും, ഏഴ് അക്കൗണ്ടന്റ് അംഗങ്ങളുടെയും ഒഴിവുകളാണ് നികത്തിയത്. ട്രിബ്യൂണല്‍ ഒഴിവുകള്‍ നികത്താത്തതില്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ കോടതിവിധിയെ ബഹുമാനിക്കുന്നില്ലെന്നും കേന്ദ്രം കോടതിയുടെ ക്ഷമ പരീക്ഷിക്കുകയാണെന്നും സുപ്രീം കോടതി പറഞ്ഞു. പല ട്രിബ്യൂണലുകളും അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്‌റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു വിമര്‍ശനം. ഇതിൽ തുടർനടപടിക്കായി കേന്ദ്രത്തിന് ഒരാഴ്‌ചത്തെ സാവകാശവും കോടതി നൽകിയിരുന്നു.
Read Also: ബിജെപിയിലേക്ക് ചേക്കേറി ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് എംഎല്‍എ