കോട്ടയം: പാലാ ബിഷപ്പ് വർഗീയ പരാമർശങ്ങൾ നടത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി എംപി. പാലാ ബിഷപ്പ് ഹൗസിലെത്തി മാർ ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദമാണെന്ന് പറയുമ്പോഴേക്കും ഒരു മതവിഭാഗം അത് അവരെയാകും ഉദ്ദേശിച്ചത് എന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകുമെന്ന് സുരേഷ് ഗോപി ചോദിച്ചു. ബിഷപ്പും താനുമായി സംസാരിച്ച കാര്യങ്ങൾ മാദ്ധ്യമങ്ങളെ അറിയിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
“ഞങ്ങൾ ഒരുപാട് കാര്യങ്ങൾ സംസാരിച്ചു. മാദ്ധ്യമങ്ങളെ അറിയിക്കേണ്ടതായ ഒന്നും സംസാരിച്ചിട്ടില്ല. സാമൂഹിക വിഷയങ്ങൾ സംസാരിച്ചു. പാലാ ബിഷപ്പ് വർഗീയ പരാമർശങ്ങൾ നടത്തിയിട്ടില്ല. ഒരു മതത്തിനേയും അദ്ദേഹം റെഫർ ചെയ്തിട്ടില്ല. ചില ആക്ടിവിറ്റീസിനെ റെഫർ ചെയ്തിട്ടുണ്ടാകും. ഞങ്ങൾ ചർച്ച ചെയ്തതൊന്നും നിങ്ങൾ മാദ്ധ്യമങ്ങളെ അറിയിക്കാനുള്ളതല്ല; എന്നിങ്ങനെയായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ.
ജോസഫ് കല്ലറങ്ങാട്ടിന്റെ ‘നാർക്കോട്ടിക് ജിഹാദ്’ പരാമർശം വൻ വിവാദങ്ങൾക്കാണ് വഴിവച്ചത്. ഈ പശ്ചാത്തലത്തിലാണ് സുരേഷ് ഗോപി, ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്. ബിഷപ്പ് ആവശ്യപ്പെട്ടാൽ വിഷയത്തിൽ ഇടപെടുമെന്നും ബിഷപ്പിനെ സന്ദർശിക്കുമെന്നും സുരേഷ് ഗോപി ഇന്നലെ വ്യക്തമാക്കിയിരുന്നു.
അതേസമയം, ഒല്ലൂരിലെ സല്യൂട്ട് വിവാദത്തെ കുറിച്ചും സുരേഷ് ഗോപി പ്രതികരിച്ചു. സല്യൂട്ട് തന്നെ അവസാനിപ്പിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും, എന്നാൽ സല്യൂട്ട് നൽകുമ്പോൾ വിവേചനം കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഒല്ലൂരിൽ ആദിവാസി ഊര് സന്ദർശനത്തിനെത്തിയ സുരേഷ് ഗോപി എസ്ഐയെ വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിപ്പിച്ചത് വിവാദമായിരുന്നു.
തന്നെ കണ്ടിട്ടും ജീപ്പിൽ നിന്ന് ഇറങ്ങാതിരുന്ന എസ്ഐയെ വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിക്കുകയായിരുന്നു എംപി. താനൊരു എംപിയാണെന്നും സല്യൂട്ട് ആവാമെന്നും സുരേഷ് ഗോപി പറയുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഉടൻ തന്നെ വാഹനത്തിൽ നിന്നിറങ്ങി എംപിയെ എസ്ഐ സല്യൂട്ട് ചെയ്യുന്നതും വീഡിയോയിൽ ഉണ്ട്.
Most Read: വിവാദ കൈപുസ്തകം; ഖേദം പ്രകടിപ്പിച്ച് താമരശേരി രൂപത