കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ പ്രതികരണവുമായി മുന്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ. മമതാ ബാനര്‍ജിയുടെ പാര്‍ട്ടിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വലിയ ആവേശത്തിലാണെന്നും ബംഗാളിന്റെ ഉന്നമനത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യുമെന്നും ബാബുല്‍ സുപ്രിയോ പറഞ്ഞു.
”ഞാന്‍ രാഷ്‌ട്രീയം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നു എന്നത് രണ്ട് മാസം മുൻപ് ഗൗരവപൂര്‍വ്വം തന്നെയാണ് ആലോചിച്ചത്. എന്നാല്‍ ഈ അവസരം ലഭിച്ചതിനുശേഷം, ഞാന്‍ എന്റെ മനസ് മാറ്റാന്‍ തീരുമാനിച്ചു”-സുപ്രിയോ പറഞ്ഞു. ശനിയാഴ്‌ചയാണ് ബാബുല്‍ സുപ്രിയോ ബിജെപി വിട്ട് തൃണമൂലില്‍ ചേര്‍ന്നത്. ബിജെപി എംപിയായ ബാബുല്‍ രാഷ്‌ട്രീയം വിടുന്നെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും മറ്റൊരു പാര്‍ട്ടിയില്‍ ചേരുന്നതിനെ കുറിച്ച് സൂചനകള്‍ നല്‍കിയിരുന്നില്ല.
കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെയാണ് ബാബുൽ ബിജെപിയിൽ നിന്ന് രാജി വെക്കാൻ തീരുമാനിച്ചത്. തൃണമൂല്‍ കോൺഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി, രാജ്യസഭ എംപി ഡെറിക് ഒബ്രിയാന്‍ എന്നിവര്‍ ചേര്‍ന്നാണ് മുൻ കേന്ദ്ര മന്ത്രിക്ക് സ്വീകരണം നൽകിയത്. ബാബുല്‍ സുപ്രിയോ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന് പാര്‍ട്ടി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിക്കുകയും ചെയ്‌തിട്ടുണ്ട്.
ബംഗാളില്‍ മമത ബാനര്‍ജിക്ക് തുടർഭരണം ലഭിച്ചതിന് ശേഷം തൃണമൂലിലേക്ക് ചേക്കേറുന്ന അഞ്ചാമത്തെ ബിജെപി നേതാവാണ് ബാബുല്‍ സുപ്രിയോ. അതേസമയം ഭവാനിപൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സുപ്രിയോ പാര്‍ട്ടി വിട്ടത് ബിജെപിക്ക് തിരിച്ചടിയാവുമെന്നാണ് നിരീക്ഷകർ പറയുന്നത്.
Read also: ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്‌മഹത്യയെന്ന് നിഗമനം