ബെംഗളൂരു: ഒരു കുടുംബത്തിലെ അഞ്ച് പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്‌ച രാത്രിയാണ് ഒമ്പത് മാസം പ്രായമായ കുട്ടി ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബെംഗളൂരു ബയദരഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
മാദ്ധ്യമ പ്രവർത്തകനും തിഗലരപാല്യ സ്വദേശിയുമായ ഹുലഗെരെ ശങ്കറിന്റെ ഭാര്യ ഭാരതി (51), മക്കളായ സിഞ്ചന (34), സിന്ധൂര (34), മധുസാഗർ (25) എന്നിവരും ഒമ്പതുമാസമായ ആൺകുട്ടിയുമാണ് മരിച്ചത്. നാലുപേർ തൂങ്ങിമരിച്ച നിലയിലും കുട്ടി കിടക്കയിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ അഴുകിയ നിലയിലായിരുന്നു. മരണം നടന്ന് മൂന്ന്-നാല് ദിവസം കഴിഞ്ഞതായാണ് നിഗമനം. വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ രണ്ടര വയസുള്ള പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.
സ്‌ഥലത്ത് ഇല്ലാതിരുന്ന ഹുലഗെരെ ശങ്കർ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ദാരുണ സംഭവം പുറത്തറിഞ്ഞത്. വീടിന്റെ വാതിൽ തുറക്കാത്തതിനെ തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയും പിന്നീട് വാതിൽ പൊളിച്ച് അകത്ത് കടക്കുകയുമായിരുന്നു. വീടിന്റെ എല്ലാ ജനലുകളും വാതിലുകളും അടച്ച ശേഷം ആത്‌മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനമെന്ന് ഡിസിപി സഞ്‌ജീവ് എം പാട്ടീൽ വ്യക്‌തമാക്കി. കുടുംബ വഴക്കാണ് ദാരുണമായ സംഭവത്തിന് പിന്നിലെന്നും സംശയമുണ്ട്.
Read also: നമ്മുടേത് കൊളോണിയല്‍ നിയമ വ്യവസ്‌ഥ; ചീഫ് ജസ്‌റ്റിസ് എന്‍വി രമണ