ന്യൂഡെൽഹി: ഇന്ത്യയുടെ തദ്ദേശ നിര്‍മിത കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന് ഈ മാസം ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കില്ല. വാക്‌സിന് അംഗീകാരം നൽകുന്ന വിദഗ്‌ധ സമിതി ഒക്‌ടോബർ 5ന് ശേഷം മാത്രമേ യോഗം ചേരൂ. കൊവാക്‌സിന്റെ മൂന്ന് ഘട്ട ക്ളിനിക്കൽ പരീക്ഷണങ്ങളുടെ ഫലമാണ് സമിതി പരിശോധിക്കുക.
ഈ മാസം കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കും എന്നായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നത്. കോവാക്‌സിന് എമര്‍ജെന്‍സി യൂസ് ലിസ്‌റ്റിങ് ലഭിക്കാന്‍ ആവശ്യമായ മുഴുവന്‍ രേഖകളും ജൂലൈ ഒന്‍പതിനു തന്നെ സമര്‍പ്പിച്ചതായി ഭാരത് ബയോടെക്കിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്‌ടറുമായ ഡോ. കൃഷ്‌ണ എല്ല ട്വിറ്ററില്‍ കുറിച്ചിരുന്നു. ഈ രേഖകളുടെ പരിശോധനാ നടപടികള്‍ ആരംഭിച്ചതായും ഉടന്‍തന്നെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.
രാജ്യത്ത് മൂന്ന് ഘട്ടങ്ങളായി നടത്തിയ ക്ളിനിക്കൽ പരീക്ഷണങ്ങളുടെ വിവരങ്ങളാണ് നിലവിൽ ലോകാരോഗ്യ സംഘടനയുടെ വിദഗ്‌ധ സമിതിക്ക് ഭാരത് ബയോടെക് കൈമാറിയത്. ലോകാരോഗ്യ സംഘടനയുടെ സ്ട്രാറ്റജിക് അഡ്വൈസറി കമ്മിറ്റി യോഗം ചേർന്ന് പരീക്ഷണ റിപ്പോർട് പഠിച്ചതിന് ശേഷം ഈ ആഴ്‌ച തന്നെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ അഡ്വൈസറി ഗ്രൂപ്പ് യോഗം ഒക്‌ടോബർ 5ന് ശേഷം മാത്രമേ ഉണ്ടാകൂ എന്നാണ് ഇപ്പോൾ യുഎൻ പബ്ളിക് ഹെൽത്ത് ഏജൻസി അറിയിച്ചിരിക്കുന്നത്..
ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചാൽ മാത്രമേ കൊവാക്‌സിൻ സ്വീകരിച്ചവർക്ക് വിദേശ രാജ്യങ്ങളിലേക്ക് പോകാൻ കഴിയൂ. മാത്രമല്ല അംഗീകാരം ലഭിച്ചാൽ വാക്‌സിൻ മറ്റ് രാജ്യങ്ങളിൽ വിതരണം ചെയ്യാനും കഴിയും.
Most Read: യുപിയിൽ ‘യഥാർഥ’ കർഷകരുമായി കൂടിക്കാഴ്‌ച നടത്താൻ ബിജെപി