ചെന്നൈ: പ്രണയാഭ്യർഥന നിരസിച്ചതിന് കോളേജ് വിദ്യാർഥിനിയെ യുവാവ് കുത്തിക്കൊന്നു. താംബരം റെയിൽവേ സ്‌റ്റേഷന് സമീപമാണ് സംഭവം. എംസിസി കോളേജ് വിദ്യാർഥിനി ക്രോംപെട്ട് ഭാരതി നഗറിലെ ശ്വേതയാണ് (20) കൊല്ലപ്പെട്ടത്. കേസിൽ കാർ കമ്പനി ജീവനക്കാരനായ രാമചന്ദ്രനാണ് (23) പ്രതി.
എംസിസി കോളേജിൽ മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി (ഡിഎംഎൽടി) രണ്ടാംവർഷ വിദ്യാർഥിനിയാണ് ശ്വേത. രാമചന്ദ്രനുമായി മൂന്ന് വർഷത്തെ പരിചയമുണ്ടായിരുന്നു. ഇരുവരും ഒരുമിച്ചാണ് ട്രെയിനിൽ യാത്ര ചെയ്‌തിരുന്നതെന്ന് പോലീസ് പറയുന്നു. വ്യാഴാഴ്‌ച ഉച്ചയ്‌ക്ക് ശേഷം തീവണ്ടി യാത്രയ്‌ക്കിടെ രാമചന്ദ്രനുമായി പിണങ്ങിയ ശ്വേത താംബരം റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങി.
കോളേജിലേക്ക് പോകുന്ന വഴി പിന്തുടർന്നെത്തിയ രാമചന്ദ്രൻ ശ്വേതയുമായി തർക്കത്തിലായി. തുടർന്ന് പോക്കറ്റിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് ശ്വേതയെ കുത്തി. പിന്നാലെ സ്വയം കഴുത്തിൽ കുത്തി ഇയാൾ ആത്‌മഹത്യയ്‌ക്ക് ശ്രമിക്കുകയായിരുന്നു. പോലീസെത്തി രണ്ടുപേരെയും ക്രോംപെട്ട് ഗവ.ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്വേത മരിച്ചു. ഗുരുതരമായി പരിക്കേറ്റ രാമചന്ദ്രനെ രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പ്രണയാഭ്യർഥന നിരസിച്ചതാണ് അക്രമത്തിന് കാരണമെന്നാണ് പോലീസ് വ്യക്‌തമാക്കുന്നത്. റെയിൽവേ സ്‌റ്റേഷൻ പരിസരത്താണ് കൊലപാതകം നടന്നത് എന്നതിനാൽ ലോക്കൽ പോലീസാണ് കേസ് അന്വേഷിക്കുന്നത്.
Also Read: സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പീഡനം; 29 പേർ അറസ്‌റ്റിൽ