തിരുവനന്തപുരം: വ്യാജ പുരാവസ്‌തുക്കളുടെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയുമായി ബന്ധപ്പെട്ട ചെമ്പോല ഉപയോഗിച്ച് വ്യാജപ്രചാരണം നടത്തിയത് ഉൾപ്പടെ അന്വേഷിക്കും. ക്രൈം ബ്രാഞ്ച് അന്വേഷണം ഊർജിതമായി തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരൊക്കെയാണോ തെറ്റ് ചെയ്‌തത് അവരിലൊക്കെ അന്വേഷണം ചെന്നെത്തുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
പ്രതി മോൻസൺ മാവുങ്കലിന്റെ വ്യാജപുരാവസ്‌തു ശേഖരത്തിലെ ചെമ്പോല ഉപയോഗിച്ച് ശബരിമലയിലെ ആചാരാനുഷ്‌ഠാനങ്ങൾ സംബന്ധിച്ച് ജനങ്ങളെ കബളിപ്പിക്കാൻ ചിലർ ശ്രമിച്ചുവെന്ന് അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച പിടി തോമസ് പറഞ്ഞിരുന്നു. പുരാവസ്‌തു വകുപ്പിന്റെ ലൈസൻസ് ഇല്ലാതിരുന്നിട്ടും പോലീസ് സുരക്ഷ നൽകിയെന്നും തോമസ് പറഞ്ഞു.
എന്നാൽ, ഇങ്ങനെയുള്ള വാദങ്ങൾ വസ്‌തുതകളുമായി ബന്ധമില്ലാത്തതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം കാര്യങ്ങളെല്ലാം അന്വേഷണത്തിന്റെ പരിധിയിലാണ്. മോൻസൺ സൂക്ഷിച്ച പുരാവസ്‌തുക്കളെ കുറിച്ച് അന്വേഷിക്കാൻ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയോടും സംസ്‌ഥാന പുരാവസ്‌തു വകുപ്പിനോടും ഡിആർഡിഒയോടും ആവശ്യപ്പെട്ടുവെന്നും അദ്ദേഹം വ്യക്‌തമാക്കി. ക്രൈം ബ്രാഞ്ച് ഐജി സ്‌പർജൻ കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം ഊർജിതമായി മുന്നോട്ടുപോകുന്നു എന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം, മോൻസൺ മാവുങ്കൽ രാജ്യാന്തര കള്ളക്കടത്ത് റാക്കറ്റിന്റെ കണ്ണിയാണെന്ന് കെ മുരളീധരൻ എംപി ആരോപിച്ചു. കോൺഗ്രസ് നേതാക്കളെ ചൂണ്ടിക്കാട്ടി യഥാർഥ പ്രതികളെ സർക്കാർ സംരക്ഷിക്കുകയാണെന്നും മുരളീധരൻ പറഞ്ഞു. കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം.
Also Read: സംസ്‌ഥാനത്തെ ഒന്നാം ഡോസ് വാക്‌സിനേഷൻ ഈ മാസം പൂർത്തിയാവും; ആരോഗ്യമന്ത്രി