ബെംഗളൂരു: കർണാടക തലസ്‌ഥാനമായ ബെംഗളൂരുവിലെ കമല നഗർ, ശങ്കർനാഗ് ബസ് സ്‌റ്റാൻഡിന് സമീപമുള്ള കോളനിയിൽ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണു. ആളപായം റിപ്പോർട് ചെയ്‌തിട്ടില്ല. കെട്ടിടത്തിൽ താമസിക്കുന്നവരെയും പരിസര പ്രദേശങ്ങളിൽ താമസിക്കുന്നവരെയും സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറ്റി. ഈ കുടുംബങ്ങൾക്ക് താമസവും ഭക്ഷണ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
കനത്ത മഴയും കെട്ടിടത്തിന്റെ അടിത്തറയുടെ ബലക്കുറവുമാണ് നാലുനില കെട്ടിടം തകരാൻ കാരണമെന്ന് അധികൃതർ ആരോപിച്ചു. പൊളിച്ചുമാറ്റാൻ മുനിസിപ്പൽ കോർപ്പറേഷൻ ഉത്തരവിട്ട 26 കെട്ടിടങ്ങളിൽ ഒന്നായിരുന്നു ഇത്. പൊളിക്കാൻ ഉത്തരവ് വന്നതിന് ശേഷം കെട്ടിടത്തിലെ എട്ട് കുടുംബങ്ങളിൽ രണ്ട് കുടുംബങ്ങൾ ഒഴിഞ്ഞു പോയിരുന്നു. കെട്ടിടത്തിന് ചരിവ് കണ്ടെത്തിയതിനെ തുടർന്ന് മറ്റ് ആറ് കുടുംബങ്ങളെ ഇന്നലെ ഒഴിപ്പിച്ചു. ഇന്ന് കെട്ടിടം പൂർണമായും പൊളിച്ചു മാറ്റുമെന്ന് അധികൃതർ വ്യക്‌തമാക്കി.
തിങ്കളാഴ്‌ച ശക്‌തമായ മഴക്കാണ് ബെംഗളൂരു സാക്ഷ്യം വഹിച്ചത്. ഇതേത്തുടർന്ന് നഗരത്തിലുടനീളം വെള്ളപ്പൊക്കം പോലുള്ള സാഹചര്യം ഉണ്ടായി. ഞായറാഴ്‌ചയും നഗരത്തിൽ കനത്ത മഴ അനുഭവപ്പെട്ടു. മരങ്ങൾ കടപുഴകി വീഴുകയും വീടുകളിൽ വെള്ളം കയറുകയും ചെയ്‌തിരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി റോഡുകൾ വെള്ളത്തിനടിയിലായി.
Most Read: അഫ്‌ഗാനിൽ സ്‌കൂളുകൾ വീണ്ടും തുറക്കാൻ താലിബാനോട് ആവശ്യപ്പെട്ട് പെൺകുട്ടികളും അധ്യാപകരും