ലഖ്നൗ: ഉത്തര്‍ പ്രദേശിലെ ലഖിംപൂർ ഖേരിയില്‍ കർഷക സമരത്തിന് ഇടയിലേക്ക് വാഹനം ഇടിച്ചുകയറി ഒൻപത് പേർ കൊല്ലപ്പെട്ട കേസില്‍ ഒരാൾ കൂടി അറസ്റ്റിൽ. കര്‍ഷകര്‍ക്കിടയിലേക്ക് ഇടിച്ച് കയറ്റിയ മൂന്ന് വാഹനങ്ങളിൽ ഒന്നായ എസ്യുവിയുടെ ഡ്രൈവര്‍ ശേഖര്‍ ഭാരതി എന്നായളാണ് അറസ്റ്റിലായത്.
കര്‍ഷകരെ ഇടിച്ച് തെറിപ്പിച്ച വാഹനത്തിന് തൊട്ടു പിന്നിലുണ്ടായിരുന്ന കാറാണ് ഇയാള്‍ ഓടിച്ചിരുന്നത്. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ അടുത്ത സഹായിയായ അങ്കിത് ദാസിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ഇയാള്‍ ഓടിച്ചിരുന്ന വാഹനമെന്ന് പോലീസ് പറഞ്ഞു. ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
അതേസമയം, ലഖിംപൂർ ഖേരി സംഭവത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട ആശിഷ് മിശ്രയുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. യുപി പോലീസ് പ്രത്യേക അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയില്‍ വാങ്ങുകയും ചെയ്തു. കര്‍ഷകര്‍ക്കിടയിലേക്ക് ഓടിച്ചു കയറ്റിയ വാഹനത്തില്‍ ഉണ്ടായിരുന്നവരെ കുറിച്ച് അറിയാനാണ് പോലീസ് ശ്രമിക്കുന്നത്.
അതിനിടെ വാഹനങ്ങളില്‍ ഒന്നിന്റെ ഉടമയായ അങ്കിത് ദാസ് കോടതിയില്‍ കീഴടങ്ങാന്‍ അപേക്ഷ നല്കി. ആശിഷിന്റെ സുഹൃത്തായ ഇയാള്‍ മുന്‍ രാജ്യസഭാംഗം അഖിലേഷ് ദാസിന്റെ മരുമകനുമാണ്.
അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് കർഷക പ്രതിഷേധവും ശക്തമാവുകയാണ്. കഴിഞ്ഞ ദിവസം ലഖിംപൂര്‍ ഖേരിയില്‍ നടന്ന പ്രതിഷേധത്തിൽ ആയിരക്കണക്കിന് കർഷകരാണ് പങ്കെടുത്തത്. ലഖിംപൂരിലെ പ്രതിഷേധം തുടക്കമാണെന്നും, ഇത് രാജ്യ വ്യാപകമാക്കുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ മുന്നറിയിപ്പ് നൽകി.
Most Read: അഫ്ഗാനിൽ സ്കൂളുകൾ വീണ്ടും തുറക്കാൻ താലിബാനോട് ആവശ്യപ്പെട്ട് പെൺകുട്ടികളും അധ്യാപകരും