മണ്ണാർക്കാട്: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് 16 വർഷം തടവും 40,000 രൂപ പിഴയും വിധിച്ചു. ഷോളയൂർ കോഴിക്കൂടം ഊരുനിവാസി സുന്ദരനാണ് (34) മണ്ണാർക്കാട് സ്‌പെഷ്യൽ കോടതി ജഡ്‌ജി കെഎസ് മധു ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം.
2014 ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഭാര്യ നിഷയെ സുന്ദരൻ നിരന്തരമായി ഉപദ്രവിച്ചിരുന്നു. സംഭവം നടന്ന ദിവസം മാതാപിതാക്കളെയും രണ്ട് കുട്ടികളെയും സുന്ദരൻ ബന്ധുവീട്ടിലേക്ക് പറഞ്ഞയച്ചിരുന്നു. തുടർന്ന്, ഇയാൾ ആയുധം കൊണ്ട് നിഷയെ മുറിവേൽപ്പിച്ചും തല ഭിത്തിയിലിടിച്ച് പരിക്കേൽപ്പിച്ചും കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. മുൻപ് സുന്ദരൻ നിരന്തരം ഉപദ്രവിക്കുന്നതുമായി ബന്ധപ്പെട്ട് നിഷ ഷോളയൂർ പോലീസിൽ പരാതി നൽകിയിരുന്നു.
പ്രതിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, സ്‌ത്രീപീഡനം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കേസുകൾ ഉൾപ്പെടുത്തിയാണ് ശിക്ഷ വിധിച്ചത്. ഷോളയൂർ ഡിവൈഎസ്‌പിമാരായ ഷാനവാസ്, സലിം എന്നിവരാണ് കേസ് അന്വേഷണം നടത്തിയത്. ഡിവൈഎസ്‌പി മാത്യു എക്‌സൽ കുറ്റപത്രം സമർപ്പിച്ചു.
Most Read: ഉത്ര വധക്കേസ്; പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം