ഡെൽഹി: ചാര സോഫ്റ്റ്‍വെയറായ പെഗാസസ് ഉപയോഗിച്ച് ഫോൺ ചോർത്തിയെന്ന ആരോപണങ്ങൾ പരിശോധിക്കാൻ വിദഗ്‌ധ സമിതിയെ രൂപീകരിച്ച് സുപ്രീം കോടതി. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കും. വിരമിച്ച സുപ്രീം കോടതി ജഡ്‌ജി ജസ്‌റ്റിസ് ആർവി രവീന്ദ്രന്റെ അധ്യക്ഷതയിലാണ് സമിതി.
ഭരണഘടനാ തത്വങ്ങൾ ഉയർത്താനാണ് ശ്രമമെന്ന് കോടതി അറിയിച്ചു. രാഷ്‌ട്രീയ വിവാദങ്ങളിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നും സ്വകാര്യത കാത്തു സൂക്ഷിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. ദേശസുരക്ഷ പറഞ്ഞ് എല്ലാ ആരോപണങ്ങളിൽ നിന്നും സർക്കാരിന് ഒഴിഞ്ഞു മാറാനാകില്ല. ദേശസുരക്ഷ ഹനിക്കുന്ന സാങ്കേതിക വിദ്യ വേണോയെന്ന് സർക്കാർ തീരുമാനിക്കണമെന്നും കോടതി പറഞ്ഞു.
ചീഫ് ജസ്‌റ്റിസ് എൻവി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്. വിദഗ്‌ധ സമിതിയെ നിയോഗിക്കുമെന്ന് കേസ് പരിഗണിച്ച സെപ്റ്റംബർ 23ന് തന്നെ കോടതി ഉറപ്പു നൽകിയിരുന്നു.
പെഗാസസ് ചാര സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് മാദ്ധ്യമ പ്രവർത്തകരും രാഷ്‌ട്രീയ പ്രവർത്തകരും ഉൾപ്പടെയുള്ളവരെ കേന്ദ്രസർക്കാർ നിരീക്ഷിച്ചെന്ന അന്വേഷണാത്‌മക റിപ്പോർട് പുറത്തുവന്നതിന് പിന്നാലെയാണ് ഹരജികൾ സുപ്രീം കോടതിക്ക് മുൻപാകെ എത്തിയത്. രാജ്യസഭാംഗം ജോൺ ബ്രിട്ടാസ്, മാദ്ധ്യമ പ്രവർത്തകരായ എൻ റാം, ശശികുമാർ, എഡിറ്റേഴ്‌സ് ഗിൽഡ്, കേന്ദ്രമന്ത്രി യശ്വന്ത് സിൻഹ തുടങ്ങിയവരാണ് അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.
Kerala News: നഗരസഭ നികുതി വെട്ടിപ്പ്; പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി