ന്യൂഡെല്‍ഹി: ആധാര്‍ ദുരുപയോഗം ചെയ്‌താൽ യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിക്ക് നടപടിയെടുക്കാൻ അധികാരം നൽകി ഉത്തരവ്. നിയമം ലംഘിച്ചാൽ നടപടിയെടുക്കാനും ഒരു കോടി രൂപ വരെ പിഴ ചുമത്താനും നിയമനിര്‍മാണ ഉദ്യോഗസ്‌ഥരെ നിയമിക്കുന്നതിന് യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യക്ക് കേന്ദ്രം അധികാരം നല്‍കി. ഇത് സംബന്ധിച്ച വിജ്‌ഞാപനം കേന്ദ്രം പുറപ്പെടുവിപ്പിച്ചു. പിഴ അടക്കാത്തവരുടെ സ്വത്ത് കണ്ടുകെട്ടാനും നിര്‍ദ്ദേശിക്കാം.
ജോയിന്റ് സെക്രട്ടറി തലത്തതിലുള്ള ഉദ്യോഗസ്‌ഥര്‍ക്കാണ് നടപടിയെടുക്കാനുള്ള അധികാരം ലഭിക്കുക. പരാതി പരിഹാര ഉദ്യോഗസ്‌ഥന് പത്ത് വര്‍ഷത്തെയെങ്കിലും പ്രവൃത്തി പരിചയം വേണം. നിയമം, മാനേജ്‌മെന്റ്, ഐടി, വാണിജ്യം എന്നിവയിൽ ഏതെങ്കിലുമൊന്നിൽ മൂന്നു വര്‍ഷത്തെ വിദഗ്‌ധ പരിചയം ഉണ്ടായിരിക്കണം.
അതേസമയം നടപടിക്ക് മുന്‍പ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുകയും ആരോപണ വിധേയര്‍ക്ക് വിശദീകരണം നല്‍കാന്‍ അവസരം നല്‍കുകയും വേണം. ആധാര്‍ വിവരങ്ങള്‍ ഹാക്ക് ചെയ്യുന്നതും മറ്റൊരാളുടെ ബയോമെട്രിക് വിവരങ്ങള്‍ നല്‍കുന്നതും കുറ്റകരമാണ്. 2019ല്‍ പാര്‍ലമെന്റ് പാസാക്കിയ ആധാര്‍ നിയമത്തിന് അനുസൃതമായാണ് ചട്ടങ്ങള്‍ ഐടി മന്ത്രാലയം പുറത്തിറക്കിയത്.
Read also: കോവാക്‌സിൻ; ലോകാരോഗ്യ സംഘടനയുടെ ഉപയോഗാനുമതി ഇന്ന് ലഭിച്ചേക്കും