തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദം ഇന്ന് വൈകുന്നേരത്തോടെ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. രാവിലെയോടെ തമിഴ്‌നാടിന്റെ വടക്കൻ തീരത്ത് എത്തിയ തീവ്ര ന്യൂനമർദ്ദം വൈകുന്നേരത്തോടെ വടക്കൻ തമിഴ്‌നാട്, തെക്കൻ ആന്ധ്രാ പ്രദേശ് തീരത്ത് കാരക്കലിനും ശ്രീഹരിക്കോട്ടക്കും ഇടയിൽ പുതുച്ചേരിക്ക് വടക്ക് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കരയിൽ പ്രവേശിക്കുമ്പോൾ കാറ്റിന് 40 മുതൽ 55 കിമി വരെ വേഗതയുണ്ടാകും. പരമാവധി വേഗം 65 കിമി വരെയാകാമെന്നും പ്രവചിക്കപ്പെടുന്നു. തീരദേശ തമിഴ്‌നാട്, ആന്ധ്രാ തീരങ്ങളിൽ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ട്.
അതേസമയം കേരളത്തിലും മഴ മുന്നറിയിപ്പുണ്ട്. സംസ്‌ഥാനത്ത് വ്യാപകമായി ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലിനൊപ്പം ശക്‌തമായ കാറ്റിനും സാധ്യതയുണ്ട്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
കേരളാ തീരത്ത് ഉയർന്ന തിരമാലക്കും കടൽ പ്രക്ഷുബ്‌ധമാകാനും സാധ്യതയുണ്ട്. മൽസ്യ തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു. ശനിയാഴ്‌ചയോടെ ബംഗാൾ ഉൾക്കടലിൽ തെക്കൻ ആൻഡമാൻ കടലിൽ പുതിയ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.
അതേസമയം കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യ ബന്ധനത്തിന് തടസമില്ല.
Most Read: മോൻസന് എതിരായ അന്വേഷണ പുരോഗതി റിപ്പോർട് കൈമാറി; കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും







































