പാറ്റ്ന: ബിഹാറിൽ മാദ്ധ്യമ പ്രവര്‍ത്തകനായ 22കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് റോഡരികില്‍ തള്ളി. റിലെ മധുബനി ജില്ലയിലാണ് സംഭവം. പ്രാദേശിക വാര്‍ത്താ പോര്‍ട്ടല്‍ നടത്തുന്ന ബുദ്ധിനാഥ് ഝാ എന്നയാളാണ് കൊല്ലപ്പെട്ടത്.
പ്രദേശത്ത് നിരവധി വ്യാജ ക്ളിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ ബുദ്ധിനാഥ് റിപ്പോര്‍ട് ചെയ്‌തിരുന്നു. തുടർന്ന് രണ്ട് ദിവസത്തിന് ശേഷമാണ് ഇയാളെ കാണാതായത്. ഇദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഏതാനും വ്യാജ ക്ളിനിക്കുകള്‍ അടച്ചുപൂട്ടുകയും ചിലതിന് വലിയ പിഴ ചുമത്തുകയും ചെയ്‌തിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രിയാണ് ഇദ്ദേഹത്തെ കാണാതായത്. ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണത്തില്‍ ബുദ്ധിനാഥിനെ കണ്ടെത്താനായില്ല. മൊബൈല്‍ ഫോണും ഓഫായ നിലയിലായിരുന്നു. വെള്ളിയാഴ്‌ചയാണ് ബുദ്ധിനാഥിന്റേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തിയെന്ന വിവരം ബന്ധുക്കള്‍ക്ക് ലഭിക്കുന്നത്. കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം റോഡരികില്‍ തള്ളിയ നിലയിലായിരുന്നു. പോസ്‌റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്നലെ സംസ്‌കരിച്ചു
അതേസമയം പോലീസ് സ്‌റ്റേഷന് 400 മീറ്റര്‍ മാത്രം അകലെയുള്ള വീട്ടില്‍ നിന്ന് എങ്ങനെയാണ് മാദ്ധ്യമ പ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയത് എന്ന ചോദ്യമാണ് നാട്ടുകാര്‍ ഉയര്‍ത്തുന്നത്.
Read also: വിദ്യാർഥിനി ആത്‌മഹത്യ ചെയ്‌ത സംഭവം; പ്രിൻസിപ്പലിനെതിരെ പ്രതിഷേധം