തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ വിചാരണ നടപടികൾ നാളെ തുടങ്ങും. തിരുവനന്തപുരം സിജെഎം കോടതിയിലാണ് വിചാരണ നടക്കുക. മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള ആറ് പ്രതികളോട് കുറ്റപത്രം വായിച്ച് കേൾക്കാൻ നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു.
ഇതിനിടെ മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ പോകാനുള്ള നീക്കങ്ങളും പ്രതികൾ നടത്തുന്നുണ്ട്. നേരത്തെ പ്രതികളുടെ വിടുതൽ ഹരജി തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ആറ് പ്രതികളും നവംബർ 22ന് ഹാജരാകണമെന്ന് നിർദ്ദേശിച്ച് കൊണ്ടായിരുന്നു ഹരജി തള്ളിയത്.
മന്ത്രി വി ശിവന്‍കുട്ടിക്കു പുറമെ മുന്‍ മന്ത്രിമാരായ ഇപി ജയരാജന്, കെടി ജലീല്‍, മുന്‍ എംഎല്‍എമാരായ എകെ അജിത്, സികെ സദാശിവന്, കെ കുഞ്ഞമ്മദ് മാസ്റ്റർ എന്നിവരാണ് വിചാരണ നേരിടുക.
അന്തരിച്ച മുൻ ധനമന്ത്രി കെഎം മാണിക്കെതിരെ ബാർ കോഴ ആരോപണം ഉയർന്നതിനെ തുടർന്ന് പ്രതിപക്ഷം അദ്ദേഹത്തെ ബജറ്റ് അവതരിപ്പിക്കുന്നതിൽ നിന്ന് തടയാൻ ശ്രമിച്ചതാണ് കയ്യാങ്കളിയിൽ എത്തിയത്. 2015 മാര്‍ച്ച് 13നായിരുന്നു കെഎം മാണിയുടെ ബജറ്റ് അവതരണം. കെഎം മാണിയെ സഭക്ക് അകത്തും പുറത്തും തടയാന്‍ ഇടതുപക്ഷം തീരുമാനിച്ചു. അദ്ദേഹം നിയമസഭയിൽ എത്തിയതോടെ അത്യന്തം നാടകീയമായ സംഭവങ്ങള്‍ക്കാണ് നിയമസഭ സാക്ഷിയായത്.
കെഎം മാണിയെ ബജറ്റ് അവതരിപ്പിക്കുന്നതിനായി സ്പീക്കർ ക്ഷണിക്കുന്നത് തടയാന്‍ അന്ന് പ്രതിപക്ഷത്തായിരുന്ന ഇടതുപക്ഷ എംഎൽഎമാർ സ്പീക്കറുടെ ഡയസില്‍ കയറി നിന്നു. ഡയസിലെ കമ്പ്യൂട്ടറുകളും കസേരകളും തകര്‍ത്തു. സ്പീക്കറുടെ കസേര വലിച്ച് താഴെയിട്ടു. ഇതിനിടയില്‍ കെഎം മാണി നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചതായി പ്രഖ്യാപിച്ചു. രണ്ടര ലക്ഷം രൂപയുടെ പൊതുമുതല്‍ തകര്‍ത്തുവെന്ന് ചൂണ്ടിക്കാട്ടി നിയമസഭാ സെക്രട്ടറി പോലീസിൽ പരാതി നല്‍കുകയായിരുന്നു.
Also Read: അടിമാലിയിൽ യുവാവിന് നേരെ ആസിഡ് ആക്രമണം; യുവതി അറസ്റ്റിൽ