റിയാദ്: സൗദി അറേബ്യയിൽ തൊഴിൽ, താമസ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് അനധികൃതമായി തങ്ങുന്നവരെ കണ്ടെത്താൻ വ്യാപക പരിശോധന. ഒരാഴ്‌ചക്കിടെ 13906 പേരെയാണ് പിടികൂടിയത്. നവംബർ 11 മുതൽ 17 വരെയുള്ള കാലയളവിൽ വിവിധ സുരക്ഷാ വിഭാഗങ്ങളും ജനറൽ ഡയറക്‌ടറേറ്റ് ഓഫ് പാസ്‌പോർട്ടും നടത്തിയ സംയുക്‌ത റെയ്‌ഡിൽ ആണ് വിവിധ രാജ്യക്കാരായ ഇത്രയും ആളുകൾ അറസ്‌റ്റിലായത്.
ഇതിൽ 6597 പേർ താമസ നിയമ ലംഘകരും 5775 പേർ അതിർത്തി നിയമലംഘകരുമാണ്. രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ മൊത്തം 356 പേരെ അറസ്‌റ്റ് ചെയ്‌തതിൽ 54 ശതമാനം യെമൻ പൗരൻമാർ 44 ശതമാനം എത്യോപ്യക്കാർ രണ്ട് ശതമാനം മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർ എന്നിങ്ങനെയാണ്. 34 പേർ അതിർത്തി കടന്ന് രക്ഷപെടാൻ ശ്രമിച്ചതിന് അറസ്‌റ്റിലായി. നിയമലംഘകരെ കടത്തിവിടുകയും അഭയം നൽകുകയും ചെയ്‌ത 14 പേരെയും സുരക്ഷാ സേന അറസ്‌റ്റ് ചെയ്‌തു.
നിലവിൽ ശിക്ഷാ നടപടികൾക്ക് വിധേയരായ 86952 പേരിൽ 78650 പേർ പുരുഷൻമാരും 8302 സ്‌ത്രീകളുമാണുള്ളത്. അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച് ആർക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യം ചെയ്‌ത് കൊടുക്കുകയോ അല്ലെങ്കിൽ ഗതാഗതമോ പാർപ്പിടമോ മറ്റെന്തെങ്കിലും സഹായമോ സേവനമോ നൽകുകയോ ചെയ്‌താൽ പരമാവധി 15 വർഷം വരെ തടവ് ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Also Read: കങ്കണ വെറുപ്പിന്റെ നിർമാണ കേന്ദ്രം; മാനസികാരോഗ്യ കേന്ദ്രത്തിൽ അടക്കണമെന്ന് അകാലിദൾ






































