ന്യൂഡെൽഹി: ബോളിവുഡ് നടി കങ്കണ റണൗട്ടിനെതിരെ പരാതി നൽകി ശിരോമണി അകാലിദൾ നേതാവും ഡെൽഹി സിഖ് ഗുരു മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡണ്ടുമായ മൻജീന്ദർ സിങ് സിർസ. വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിച്ചതിനെ തുടർന്ന് കങ്കണ ഇൻസ്‌റ്റഗ്രാമിൽ പങ്കുവെച്ച പോസ്‌റ്റിനെതിരെയാണ് അകാലിദൾ രംഗത്തെത്തിയത്.
വളരെ വിലകുറഞ്ഞ മാനസികാവസ്‌ഥയാണ് കങ്കണ പ്രസ്‌താവനകളിലൂടെ ഉയർത്തിക്കാട്ടുന്നത്. ഖാലിസ്‌ഥാൻ ഭീകരർ കാരണമാണ് കാർഷിക നിയമങ്ങൾ പിൻവലിച്ചതെന്ന പ്രസ്‌താവന കർഷകരോടുള്ള അനാദരവാണ്. അവർ വെറുപ്പിന്റെ നിർമാണ കേന്ദ്രമാണ്; സിർസ പറയുന്നു.
സമൂഹമാദ്ധ്യമങ്ങളിൽ ഇത്തരം വിദ്വേഷ പ്രചാരണങ്ങൾ നടത്തുന്നതിനെതിരെ സർക്കാർ ശക്‌തമായ നടപടി സ്വീകരിക്കണം. കങ്കണയുടെ സുരക്ഷാവലയവും പത്‌മശ്രീയും ഉടൻ പിൻവലിക്കണം. അവരെ മാനസികാരോഗ്യ കേന്ദ്രത്തിന്റെ ജയിലിലോ അടക്കണമെന്നും സിർസ ആവശ്യപ്പെട്ടു. കങ്കണക്കെതിരെ ഡെൽഹി പോലീസിലാണ് സിർസ പരാതി നൽകിയത്.
കാർഷിക നിയമം പിൻവലിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം നാണക്കേടാണെന്നും നീതിക്ക് നിരക്കാത്തതാണെന്നും ആയിരുന്നു കങ്കണയുടെ ഇൻസ്‌റ്റഗ്രാം പോസ്‌റ്റ്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് പകരം തെരുവിലുള്ളവര്‍ നിയമം നിര്‍മ്മിക്കാന്‍ തുടങ്ങിയാല്‍ ഇതൊരു ജിഹാദി രാജ്യമാകും. ഇങ്ങനെയാകണം എന്ന് ആഗ്രഹിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ നേരുന്നുവെന്നും കങ്കണ കുറിച്ചു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് മറ്റൊരു പോസ്‌റ്റില്‍ ‘രാജ്യത്തിന്റെ മനഃസാക്ഷി ഗാഢ നിദ്രയിലായിരിക്കുമ്പോള്‍ ലാത്തിയാണ് ഏക പരിഹാരം. ഏകാധിപത്യമാണ് ഏക തീര്‍പ്പ് എന്നും കങ്കണ പറഞ്ഞിരുന്നു.
പോസ്‌റ്റ് പങ്കുവെച്ചതിന് പിന്നാലെ രൂക്ഷ വിമർശനമാണ് നടിയ്‌ക്കെതിരെ ഉയർന്നത്. നേരത്തെ കോൺഗ്രസും കങ്കണക്കെതിരെ പരാതി നൽകിയിരുന്നു.
Also Read: കാർഷിക നിയമങ്ങൾ പിൻവലിച്ചാലും ബിജെപിയുമായി സഖ്യത്തിനില്ല; അകാലിദൾ