ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ പിൻവലിച്ചാലും ബിജെപിയുമായി സഖ്യത്തിനില്ലെന്ന നിലപാടിലുറച്ച് അകാലിദൾ. സമരത്തിൽ പങ്കെടുത്ത രക്തസാക്ഷികളെ മറന്നുള്ള സഖ്യം അസാധ്യമാണ്. ബിജെപി പഞ്ചാബിന്റെ താൽപര്യത്തിന് എതിരായ പാർട്ടിയെന്നും അകാലിദൾ ആവർത്തിച്ചു. അതേസമയം, വിവാദ കാർഷിക നിയമം പിൻവലിച്ച ശേഷമുള്ള സംയുക്‌ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് സിംഗു അതിർത്തിയിൽ ചേരും.
ഭാവി സമര പരിപാടികൾ രൂപീകരിക്കാനായി ഉച്ചക്ക് ഒരു മണിക്കാണ് യോഗം ചേരുന്നത്. കർഷക സമരങ്ങളിലെ പ്രധാന ആവശ്യങ്ങളിൽ ഒന്ന് കേന്ദ്രസർക്കാർ അംഗീകരിച്ചതിന്റെ ആത്‌മവിശ്വാസത്തിലാകും തുടർ നീക്കം.
കർഷക സമരത്തിനിടെ രക്‌തസാക്ഷികളായവർക്കും പരിക്കേറ്റവർക്കും നീതി ലഭിക്കണം, മിനിമം താങ്ങു വിലയിൽ നിയമപരമായ ഉറപ്പ്, വൈദ്യുതി ബിൽ, ലേബർ കോർട്ട് ബിൽ പിൻവലിക്കണം തുടങ്ങിയ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി സമരം തുടരാനാണ് കർഷക സംഘടനകൾക്ക് ഇടയിലെ ധാരണ.
മുൻ നിശ്‌ചയിച്ച പ്രകാരം ലഖ്‌നൗവിൽ മഹാപഞ്ചായത്തും നവംബർ 29ന് പാർലമെന്റിലേക്ക് നിശ്‌ചയിച്ചിരിക്കുന്ന കർഷകരുടെ ട്രാക്‌ടർ റാലിയും മറ്റ് പ്രതിഷേധ റാലികളും തുടരുന്ന കാര്യത്തിൽ ഇന്ന് നടക്കുന്ന യോഗത്തിൽ അന്തിമ തീരുമാനമെടുക്കും. താങ്ങുവിലയിൽ നിയമപരമായ ഉറപ്പ് നൽകുക എന്നതാണ് കർഷകരുടെ പ്രധാന ആവശ്യം.
Also Read: അപകീർത്തി പ്രചാരണം; പരാതി നൽകി അൻസി കബീറിന്റെ കുടുംബം