റിയാദ്: സൗദി അറേബ്യയിൽ നിന്ന് ഒരു ഡോസ് വാക്സിൻ എടുത്ത് നാട്ടിൽ പോയവർക്ക് തിരിച്ച് നേരിട്ട് പ്രവേശിക്കാമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്. ഡിസംബർ നാലിന് ശനിയാഴ്ച പുലർച്ചെ ഒരു മണി മുതലാണ് പ്രവേശനം അനുവദിക്കുക. സൗദി ആഭ്യന്തര മന്ത്രാലയ വക്താവ് ലഫ്റ്റനന്റ് കേണൽ തലാൽ അൽ- ഷൽഹൂബ് ആണ് കോവിഡ് മഹാമാരിയെ നേരിടുന്നതിനുള്ള ഏറ്റവും പുതിയ സുരക്ഷാ രീതിയെ കുറിച്ച് വിശദീകരിച്ചത്.
സൗദിയിൽ നിന്ന് ഒരു ഡോസ് വാക്സിൻ സ്വീകരിച്ച് വിദേശത്ത് പോയാൽ തിരികെ നേരിട്ട് വരുന്നതിൽ തടസമില്ല. എന്നാൽ, ഇത്തരത്തിലുള്ളവർ മൂന്ന് ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റെയ്നിൽ കഴിയേണ്ടതുണ്ട്. എന്നാൽ, അഞ്ച് ദിവസത്തേക്ക് ക്വാറന്റെയ്നിൽ കഴിയുന്നതാണ് ഉചിതമെന്നും അധികൃതർ പറയുന്നു.
അതേസമയം, യാത്രാവിലക്കുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർ രാജ്യത്തേക്ക് വരുന്നതിന് മുൻപ് 14 ദിവസം മറ്റ് രാജ്യങ്ങളിൽ താമസിക്കണമെന്നും കേണൽ തലാൽ അൽ- ഷൽഹൂബ് വ്യക്തമാക്കി. വിദേശത്ത് നിന്ന് വരുന്നവർ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റെയ്ൻ ലംഘിച്ചാൽ 200,000 റിയൽ വരെ പിഴയോ രണ്ടുവർഷം തടവോ ആണ് ശിക്ഷ. ചില സന്ദർഭങ്ങളിൽ തടവും പിഴയും നേരിടേണ്ടി വരും.
ഇക്കാമ, റീ എൻട്രി വിസകളുടെ സാധുത, സന്ദർശന വിസകളുടെ സാധുത എന്നിവ ജനുവരി അവസാനം വരെ സൗജന്യമായി നീട്ടി നൽകുമെങ്കിലും ഇതിനായി പാസ്പോർട്ട് വകുപ്പിന്റെ ആസ്ഥാനത്ത് സന്ദർശിക്കേണ്ടതില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
Also Read: ഒമൈക്രോൺ: കേരളത്തിൽ അതിജാഗ്രത, 7 ദിവസം നിർബന്ധിത ക്വാറന്റെയ്ൻ