ഗുഡ്ഗാവ്: സ്‌റ്റാൻഡ് അപ്പ് കൊമേഡിയൻ മുനവർ ഫാറൂഖിയെ ഗുഡ്ഗാവ് കോമഡി ഫെസ്റ്റിവലിൽ നിന്ന് ഒഴിവാക്കി. മുനവറിനെ പരിപാടിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഭീഷണി സന്ദേശങ്ങളും കോളുകളും വന്നെന്നും പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നും സംഘാടകർ അറിയിച്ചു.
‘ദി എന്റർടെയിൻമെന്റ് ഫാക്‌ടറി’യാണ് ഡിസംബർ 17 മുതൽ 19 വരെ ഐരിയ മാളിൽ ഈ കോമഡി ഫെസ്‌റ്റിവൽ സംഘടിപ്പിക്കുന്നത്. എന്നാൽ പരിപാടിയുടെ പോസ്‌റ്റർ പുറത്തുവിട്ടതിനു പിന്നാലെ മുനവറിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി കോളുകളും മെസേജുകളും വരികയായിരുന്നു.
‘ആരുടെയും വികാരം വ്രണപ്പെടുത്താനോ പൊതുജനത്തെ അപകടത്തിൽ പെടുത്താനോ താൽപര്യമില്ല. അതുകൊണ്ട് ഞങ്ങൾ അദ്ദേഹത്തെ പാനലിൽ നിന്ന് ഒഴിവാക്കി. പോസ്‌റ്ററിൽ നിന്ന് മുനവറിന്റെ പേര് നീക്കം ചെയ്‌തിട്ടുണ്ട്. ഞങ്ങളെ സംബന്ധിച്ച് കലാകാരൻമാരുടെയും പൊതുജനത്തിന്റെയും സുരക്ഷയാണ് പ്രധാനം’, എന്റർടെയിൻമെന്റ് ഫാക്‌ടറി സഹ സ്‌ഥാപകൻ മുബിൻ ടിസേകർ വ്യക്‌തമാക്കി.
ആരാണ് വിളിച്ച് ഭീഷണിപ്പെടുത്തിയത് എന്ന് പറയുന്നില്ലെന്നും ആത്യന്തികമായി ജനങ്ങളെ ചിരിപ്പിക്കുക എന്നതാണ് ജോലി എന്നും അദ്ദേഹം പറഞ്ഞു.
സ്‌റ്റാൻഡ് അപ്പ് കോമഡിക്കിടെ ഹിന്ദു ദൈവങ്ങളെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും അപമാനിച്ചു എന്ന് ആരോപിച്ച് ജനുവരി രണ്ടിനാണ് ബിജെപി എംഎൽഎ മാലിനി ഗൗറിന്റെ മകൻ ഏകലവ്യ സിംഗ് ഗൗറിന്റെ പരാതിയിൽ മുനവർ ഫാറൂഖി ഉൾപ്പടെ അഞ്ചുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. പ്രാദേശിക കോടതി ഇവരെ ജുഡിഷ്യൽ കസ്‌റ്റഡിയിൽ വിടുകയും മധ്യപ്രദേശ് ഹൈക്കോടതി ജാമ്യം നിഷേധിക്കുകയും ചെയ്‌തതോടെ മുനവർ സുപ്രീം കോടതിയെ സമീപിക്കുകയും ജാമ്യം നേടുകയും ആയിരുന്നു.
എന്നാൽ ജാമ്യം ലഭിച്ചതിനു പിന്നാലെ തീവ്ര വലത് സംഘടനകൾ മുനവറിനെ വേട്ടയാടുകയും ഇവർ ഇടപെട്ട് രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നടത്താനിരുന്ന ഷോകൾ റദ്ദാക്കുകയും ചെയ്‌തു. തുടർന്ന് സൈബർ അക്രമണങ്ങളെയും ഭീഷണികളെയും തുടർന്ന് കോമഡി വിടുകയാണെന്ന് മുനവർ പറഞ്ഞുവെങ്കിലും പിന്നീട് തുടരുമെന്നും അദ്ദേഹം വ്യക്‌തമാക്കി. ഇപ്പോഴിതാ വീണ്ടും ഭീഷണി സന്ദേശങ്ങളെ തുടർന്ന് മുനവറിനെ കോമഡി ഫെസ്റ്റിവലിൽ നിന്ന് ഒഴിവാക്കിയ വാർത്ത പുറത്തു വന്നിരിക്കുകയാണ്.
Most Read: മതപരിവർത്തനം ആരോപിച്ച് മധ്യപ്രദേശിൽ സ്‌കൂളിന് നേരെ ബജ്‌രംഗ് ദൾ ആക്രമണം