ഭോപ്പാൽ: വിദ്യാർഥികളെ മതപരിവർത്തനം ചെയ്യുന്നുവെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ സ്‌കൂളിന് നേരെ ബജ്‌രംഗ് ദൾ പ്രവർത്തകരുടെ ആക്രമണം. വിദിഷ ജില്ലയിലെ ഗഞ്ച് ബസോദ പട്ടണത്തിലെ സെന്റ് ജോസഫ് സ്‌കൂളിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ സ്‌കൂളിലേക്ക് അതിക്രമിച്ച് കയറി കെട്ടിടത്തിന് നേരെ കല്ലെറിയുകയായിരുന്നു എന്നാണ് സ്‌കൂൾ അധികൃതര്‍ പറയുന്നത്.
പ്ളസ് ടു വിദ്യാർഥിളുടെ കണക്ക് പരീക്ഷ നടക്കുന്നതിനിടെയാണ് അക്രമം. എട്ട് വിദ്യാർഥികളെ സ്‌കൂൾ അധികൃതർ മതംമാറ്റിയെന്ന് സാമൂഹികമാദ്ധ്യമങ്ങളിൽ വാർത്ത പരന്നതോടെയാണ് ആക്രമണം ഉണ്ടായത്.
സ്‌കൂൾ കോമ്പൗണ്ടിൽ വൻ ജനക്കൂട്ടം മാനേജ്‌മെന്റിനെതിരെ മുദ്രാവാക്യം വിളിക്കുന്നതിന്റെയും കല്ലെറിയുന്നതിന്റെയും ദൃശ്യങ്ങൾ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വിദ്യാർഥികളും സ്‌കൂൾ ജീവനക്കാരും തലനാരിഴക്കാണ് അക്രമികളിൽ നിന്ന് രക്ഷപ്പെട്ടത് എന്ന് എന്‍ഡിടിവി റിപ്പോർട് ചെയ്യുന്നു. ജനാലകൾക്ക് നേരെ കല്ലെറിഞ്ഞതോടെ എല്ലാവരും പരിഭ്രാന്തരായെന്ന് ഒരു വിദ്യാർഥി പറഞ്ഞു. പരീക്ഷ വീണ്ടും നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.
പ്രാദേശിക മാദ്ധ്യമങ്ങളിലൂടെയാണ് ആക്രമണത്തിന്റെ വിവരം ലഭിച്ചതെന്നും തുടർന്ന് പോലീസിനെയും സംസ്‌ഥാന ഭരണകൂടത്തെയും അറിയിച്ചതായും സ്‌കൂൾ മാനേജർ ബ്രദർ ആന്റണി വ്യക്‌തമാക്കി. ആക്രമണം വ്യാജ പ്രചാരണത്തെ തുടർന്നാണെന്ന് സ്‌കൂൾ മാനേജ്‌മന്റ് അറിയിച്ചു. അക്രമ സാധ്യത നേരത്തെ പോലീസിനെ അറിയിച്ചിരുന്നെങ്കിലും രണ്ട് പോലീസുകാരെ മാത്രമാണ് സ്‌കൂളിലേക്ക് സുരക്ഷക്കായി അയച്ചത് എന്നും സ്‌കൂൾ അധികൃതർ ആരോപിച്ചു.
അതേസമയം മതപരിവർത്തനത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് പ്രാദേശിക ബജ്‌രംഗ് ദൾ യൂണിറ്റ് നേതാവ് നിലേഷ് അഗർവാൾ ആവശ്യപ്പെട്ടു. സംഭവം സത്യമാണെങ്കിൽ ബുൾഡോസർ ഉപയോഗിച്ച് സ്‌കൂൾ തകർക്കണമെന്നും അഗർവാൾ പറഞ്ഞു.
അക്രമത്തെ തുടർന്ന് പ്രദേശത്തെ മറ്റ് മിഷനറി സ്‌കൂളുകളിലും സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അക്രമത്തിന് ഉത്തരവാദികളായവർക്ക് എതിരെ നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു. കൂടാതെ മതപരിവർത്തനത്തെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. സ്‌കൂൾ മാനേജ്മെന്റിനെ ചോദ്യം ചെയ്യുമെന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് റോഷൻ റായ് പറഞ്ഞു.
Most Read: കോവിഡിനെ തടയാൻ ചൂയിങ്ഗം; പരീക്ഷണ അനുമതിക്കായി കാത്ത് ഗവേഷകർ