ബെംഗളൂരു: കര്‍ണാടക ശിവമോഗയില്‍ ബജ്‌രംഗ്‌ദൾ പ്രവര്‍ത്തകന്റെ കൊലപാതകത്തിൽ മൂന്ന് പേര്‍ അറസ്‌റ്റിലായി. അഞ്ച് പ്രതികളാണ് സംഭവത്തില്‍ ഉള്‍പ്പെട്ടതെന്ന് ആഭ്യന്തര മന്ത്രി ജ്‌ഞാനേന്ദ്ര പറഞ്ഞു. 26കാരനായ ഹര്‍ഷയെന്ന യുവാവാണ് കഴിഞ്ഞ ദിവസം രാത്രി കൊല്ലപ്പെട്ടത്. ബജ്‌രംഗ്‌ദദളിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു ഇയാൾ.
കൊലപാതകത്തിന് പിന്നാലെ ശിവമോഗയില്‍ പരക്കെ അക്രമം അരങ്ങേറി. പ്രദേശത്ത് സംഘര്‍ഷാവസ്‌ഥ തുടരുന്നതിനാല്‍ കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌ഥലത്ത് നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കൂട്ടംകൂടുന്നതിന് പോലീസ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു.
അതേസമയം ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആവശ്യപ്പെട്ടു. കൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മുഴുവൻ കുറ്റവാളികളെയും ഉടന്‍ പിടികൂടുമെന്നും അദ്ദേഹം അറിയിച്ചു.
ഞായറാഴ്‌ച രാത്രി ഒന്‍പതോടെയാണ് ഹര്‍ഷയെ അക്രമികള്‍ കുത്തിക്കൊന്നത്. ബജ്‌രംഗ്‌ദളിന്റെ ‘പ്രകണ്ഡ സഹകാര്യദര്‍ശി’ ചുമത വഹിച്ചിരുന്ന നേതാവാണ് ഹര്‍ഷ. തയ്യല്‍ക്കാരനായി ജോലി ചെയ്യുന്ന ഇയാള്‍ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ആക്രമണത്തിന് ഇരയായത്. കാറിലെത്തിയ സംഘം ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹർഷയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അതേസമയം, സംഭവത്തിന് പിന്നില്‍ മുസ്‌ലിം ഗുണ്ടകളാണെന്ന് കര്‍ണാടക മന്ത്രി കെഎസ് ഈശ്വരപ്പ ആരോപിച്ചു. എന്നാൽ കൊലപാതകത്തിനു പിന്നില്‍ ഏതെങ്കിലും സംഘടനയാണോ എന്നത് വ്യക്‌തമായിട്ടില്ലെന്നും ഹിജാബ് വിവാദവുമായി കൊലപാതകത്തിന് ബന്ധമില്ലെന്നും കര്‍ണാടക ആഭ്യന്തരമന്ത്രി ജ്‌ഞാനേന്ദ്ര പറഞ്ഞു.
Most Read: കാലിത്തീറ്റ കുംഭകോണം; ലാലുവിന് 5 വര്‍ഷം തടവും 60 ലക്ഷം പിഴയും