ബെംഗളൂരു: കര്‍ണാടകയില്‍ ബജ്‌രംഗ്‌ദൾ പ്രവര്‍ത്തകന്റെ കൊലപതാകത്തില്‍ രണ്ട് പേരുടെ അറസ്‌റ്റ് കൂടി രേഖപ്പെടുത്തി. ശിവമോഗ സ്വദേശികളായ രെഹാന്‍ ഷെരീഷ്, അബ്‌ദുള്‍ അഫ്‌നാന്‍ എന്നിവരാണ് ഇന്ന് അറസ്‌റ്റിലായത്. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം എട്ടായി.
ഞായറാഴ്‌ച രാത്രിയാണ് കാറിലെത്തിയ അഞ്ചംഗ സംഘം ബജ്‌രംഗ്‌ദൾ പ്രവര്‍ത്തകന്‍ ഹര്‍ഷയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ഒരു പെട്രോള്‍ പമ്പിന് സമീപത്ത് നില്‍ക്കുകയായിരുന്ന ഹര്‍ഷയെ അക്രമിസംഘം അക്രമിക്കുകയായിരുന്നു. തുടര്‍ന്ന് സംഘര്‍ഷാവസ്‌ഥയുണ്ടായി.
ബജ്‌രംഗ്‌ദളിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന ഹര്‍ഷയ്‌ക്ക് മുമ്പും നിരവധി ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. ബജ്‌രംഗ്‌ദൾ റാലികള്‍ക്കിടെ പ്രദേശത്ത് മറ്റൊരു സംഘവുമായി ഹര്‍ഷ നിരന്തരം സംഘര്‍ഷത്തിലായിരുന്നു എന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
അതേസമയം കൊലപാതകത്തിൽ ഒരുവിഭാഗം സംഘടനകൾക്ക് പങ്കുണ്ടെന്നും ഈ സംഘടനകളുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുകയാണെന്നും കർണാടക ആഭ്യന്തര മന്ത്രി പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട്, എസ്‌ഡിപിഐ സംഘടനകള്‍ക്ക് എതിരായ പരാതികള്‍ ഗൗരവമായാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.
കേസിൽ അറസ്‌റ്റിലായവരുടെ സംഘടനാ ബന്ധങ്ങള്‍ പോലീസ് പരിശോധിക്കുകയാണ്. പ്രതികള്‍ക്ക് സഹായം നല്‍കിയെന്ന് സംശയിക്കുന്ന 12 പേരെ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. കൊലപതാകത്തിന് പിന്നില്‍ വന്‍ ഗൂഡാലോചന ഉണ്ടെന്നാണ് പോലീസ് പറയുന്നത്. ആഴ്‌ചകള്‍ക്ക് മുന്നേ കൊലപാതകത്തിന് പദ്ധതി തയ്യാറാക്കിയിരുന്നു.
ഇതിനിടെ ശിവമോഗയില്‍ കൊലപാതകത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിരോധനാജ്‌ഞ വെള്ളിയാഴ്‌ച വരെ നീട്ടി.
Most Read: ‘ഒറ്റപ്പെട്ട സംഭവങ്ങൾ’ പതിവ്; സഭയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം