ന്യൂഡെല്‍ഹി: ലഖിംപൂർ ഖേരി കർഷക കൊലപാതകത്തിൽ കേന്ദ്ര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന ആവശ്യവുമായി പ്രതിഷേധം ശക്‌തിപ്പെടുമ്പോഴും നടപടിക്ക് തയ്യാറാകാതെ കേന്ദ്രം. മകന്‍ ചെയ്‌ത തെറ്റിന് അച്ഛനെ ശിക്ഷിക്കേണ്ട കാര്യമില്ല. അതിനാൽ അജയ് മിശ്രയെ പുറത്താക്കേണ്ടതില്ല എന്നാണ് ബിജെപി നേതാക്കളുടെ ന്യായീകരണം.
ലഖിംപൂര്‍ ഖേരിയിൽ കർഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രക്കെതിരെ ആയുധം ഉപയോഗിച്ചുളള വധശ്രമത്തിന് കൂടി കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ച് കോടതി നിര്‍ദ്ദേശ പ്രകാരമാണ് നടപടി. ഇതേത്തുടർന്നാണ് കേന്ദ്രമന്ത്രി രാജി വെക്കണമെന്ന ആവശ്യം ശക്‌തമായത്.
കര്‍ഷകരുടെ മേല്‍ വാഹനം ഇടിച്ചു കയറ്റിയത് മനഃപൂർവം ആയിരുന്നുവെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ആശിഷ് മിശ്രക്കെതിരെ പുതിയ വകുപ്പുകള്‍ ചുമത്തിയത്. സ്‌ഥലത്ത് വെടിവെപ്പ് നടന്നുവെന്ന് അന്വേഷണ സംഘം സ്‌ഥിരീകരിച്ചതിന്റെ അടിസ്‌ഥാനത്തിലാണ് ഐപിസി 307, 326, 334 എന്നീ വകുപ്പുകള്‍ കൂടി ചേർത്തത്. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചനയടക്കമുള്ള വകുപ്പുകള്‍ നേരത്തെ ചേര്‍ത്തിരുന്നു.
അതേസമയം കുറ്റവാളിയെ മോദി സർക്കാർ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്ത് വന്നിരുന്നു. കർഷകരുടെ കൊലപാതകത്തിൽ പ്രതിയായ അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാത്തത് മോദിയുടെ പാപ്പരത്ത നയത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്ന് പ്രിയങ്ക ആരോപിച്ചു.
Read also: സ്‍ത്രീ-പുരുഷ സമത്വത്തിലെ സുപ്രധാന നടപടിയാണിത്; ജയ ജെയ്റ്റ്ലി