തിരുവനന്തപുരം: കേരളം വ്യവസായ സൗഹൃദ സംസ്‌ഥാനമായി പ്രവർത്തിക്കുമ്പോഴും ചിലർ ദ്രോഹമനസോടെ പ്രവർത്തിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് ലുലു മാൾ ഉൽഘാടനം ചെയ്‌ത് സംസാരിക്കവെ ആയിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.
ഇത് നാടിന് ശാപമാണ്. സംരംഭങ്ങൾക്ക് ഉടക്കുവെക്കാം എന്നാണ് അവർ ആലോചിക്കുന്നത്. ഇതിനായി പുതിയ വിദ്യകൾ സ്വീകരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘സംരംഭങ്ങൾക്ക് ഉടക്കുവെക്കാനായി രാഷ്‌ട്രപതി മുതൽ പഞ്ചായത്ത് വരെ ഉള്ള അധികാര സ്‌ഥാനങ്ങൾക്ക് പരാതി അയക്കുന്നു. വ്യവസായം നടത്താൻ വരുന്നവർ അവരെ കണ്ട് തീർപ്പുണ്ടാക്കുകയാണ് ഉദ്ദേശം. ഇവർ നാടിന് എതിരാണ്. ഇവർ പൊതുതാൽപര്യമെന്ന പേരിലാണ് എതിര് നിൽക്കുന്നത്’, മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നാളെയെ ലക്ഷ്യമിട്ട് ജ്‌ഞാനസമൂഹം സൃഷ്‌ടിക്കാൻ ശ്രമിക്കുമ്പോൾ ഇത്തരക്കാരെ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്‌ഥാനത്ത് 50 കോടി രൂപയിലധികം നിക്ഷേപമുള്ള സംരംഭങ്ങൾക്ക് അപേക്ഷിച്ചാൽ 7 ദിവസത്തിനകം ലൈസൻസ് നൽകുന്ന സംവിധാനം നടപ്പാക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിശോധനകൾ ഉണ്ടാകുന്ന തലവേദന ഒഴിവാക്കാൻ കമ്പ്യൂട്ടറൈസ്ഡ് സംവിധാനം വന്നതോടെ 3200 കോടി രൂപയുടെ നിക്ഷേപമെത്തിയെന്നും അദ്ദേഹം പറഞ്ഞു.
Most Read: കാർഷിക മേഖലയിൽ ഏറ്റവും അനിവാര്യം ജൈവകൃഷി; പ്രധാനമന്ത്രി