ലഖ്നൗ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവിന്റെ അനുയായി രാജീവ് റായിയുടെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ഇന്ന് രാവിലെയാണ് റെയ്ഡ് നടന്നത്. സമാജ്വാദി പാര്‍ട്ടി വക്താവാണ് രാജീവ്.
ആദായനികുതി വകുപ്പിന്റെ വാരണാസിയില്‍ നിന്നുള്ള ഒരു സംഘം രാവിലെ റായിയുടെ വീട്ടിലെത്തുകയായിരുന്നു. കിഴക്കന്‍ യുപിയിലെ മൗ ജില്ലയിലാണ് ഇദ്ദേഹത്തിന്റെ വീട്. കര്‍ണാടകയില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന ഒരു ഗ്രൂപ്പിന്റെ ഉടമയാണ് റായി.
താൻ ക്രിമിനലോ കള്ളപ്പണ ഇടപാടുകാരനോ അല്ലെന്നും ആളുകളെ സഹായിക്കുക മാത്രമാണ് ചെയ്യുന്നതെന്നും രാജീവ് പറഞ്ഞു. സര്‍ക്കാരിന് തന്റെ സേവനം ഇഷ്ടപ്പെട്ടില്ല, അതിന്റെ ഫലമാണിതെന്നും രാജീവ് കൂട്ടിച്ചേർത്തു.
ഇദ്ദേഹത്തെ കൂടാതെ അഖിലേഷ് യാദവിന്റെ മറ്റൊരു സഹായിയുടെ വീടും റെയ്ഡ് ചെയ്യപ്പെട്ടു. മെയിന്‍പുരിയിലെ മനോജ് യാദവവിന്റെ വീടാണ് റെയ്ഡ് ചെയ്തത്. യുപിയില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കേയാണ് അഖിലേഷ് യാദവിന്റെ അടുത്ത അനുയായികളുടെ വീടുകളില്‍ വ്യാപകമായി റെയ്ഡ് നടക്കുന്നത്.
Read also: ഗുര്‍നാം ഛാദുനി രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു; പഞ്ചാബ് തിരഞ്ഞെടുപ്പിൽ മൽസരിക്കും