ന്യൂഡെൽഹി: കർഷക നേതാവ് ഗുര്‍നാം സിംഗ് ഛാദുനി രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപിച്ചു. ‘സംയുക്‌ത സംഘർഷ് പാർട്ടി’ എന്നാണ് പേര്. പഞ്ചാബിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി മൽസരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
“മിക്ക രാഷ്‌ട്രീയ പാർട്ടികളും പണമുള്ളവരാണ്. രാജ്യത്ത് മുതലാളിത്തം തുടർച്ചയായി വർധിച്ചുവരികയാണ്. പണക്കാരനും ദരിദ്രനും തമ്മിൽ വലിയ അന്തരമുണ്ട്. പണമുള്ള ആളുകൾ പാവപ്പെട്ടവർക്കുവേണ്ടി നയങ്ങൾ ഉണ്ടാക്കുന്നു. ഞങ്ങളുടെ പാർട്ടി ജാതിക്കും മതത്തിനും അതീതമായിരിക്കും, മതേതരമായിരിക്കും. ഈ പാർട്ടി എല്ലാ മതങ്ങൾക്കും, എല്ലാ ജാതിക്കാർക്കും, ഗ്രാമീണ, നഗര തൊഴിലാളികൾക്കും കർഷകർക്കും വേണ്ടിയുള്ളതായിരിക്കും,”- ചണ്ഡീഗഢിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെ ഗുര്‍നാം സിംഗ് ഛാദുനി പറഞ്ഞു.
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ സംയുക്‌ത സംഘർഷ് പാർട്ടി എല്ലാ സീറ്റുകളിലും മൽസരിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെനടന്ന ഒരു വർഷം നീണ്ടുനിന്ന കർഷക പ്രതിഷേധത്തിൽ നിന്ന് ഉയർന്നുവന്ന ആദ്യത്തെ രാഷ്‌ട്രീയ സംഘടനയാണ് സംയുക്‌ത സംഘർഷ് പാർട്ടി.
സംയുക്‌ത കിസാൻ മോർച്ചയുടെ അഞ്ചംഗ സമിതിയിൽ അംഗമായിരുന്നു ഗുർനാം സിംഗ് ചധുനി. യുധവീർ സിംഗ്, അശോക് ധാവ്‌ലെ, ബൽബീർ സിംഗ് രാജേവൽ, ശിവ് കുമാർ കാക്ക എന്നിവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങൾ. ഹരിയാന-പഞ്ചാബ് എന്നിവിടങ്ങളില്‍ കര്‍ഷകരെ സംഘടിപ്പിച്ചത് ഗുര്‍നാമായിരുന്നു. ഭാരതീയ കിസാന്‍ യൂണിയന്റെ ഹരിയാന അധ്യക്ഷനാണ് ഗുര്‍നാം.
Most Read: സ്‌കൂളിലെ ശുചിമുറി മലിനമെന്ന് വിദ്യാർഥി; വൃത്തിയാക്കാൻ മന്ത്രി നേരിട്ടെത്തി