ആലപ്പുഴ: ഇരട്ട കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തിൽ ജില്ലയിൽ സമാധാനാന്തരീക്ഷം ഉറപ്പു വരുന്നതിനായി ആലപ്പുഴ കളക്‌ട്രേറ്റിൽ തിങ്കളാഴ്‌ച ചേരാനിരുന്ന സർവകക്ഷി യോഗം നാളത്തേക്ക് മാറ്റി. ഇന്ന് യോഗത്തിൽ പങ്കെടുക്കുന്നതിന് അസൗകര്യമുണ്ടെന്ന് ബിജെപി നേതാക്കൾ അറിയിച്ചതിനെ തുടർന്നാണ് യോഗം നാളത്തേക്ക് മാറ്റിയത്.
ഇന്ന് മൂന്ന് മണിക്ക് യോഗം ചേരുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. തുടർന്ന് അഞ്ചുമണിയിലേക്ക് മാറ്റിയെന്ന് അറിയിച്ചു. എന്നാൽ കൊല്ലപ്പെട്ട ശ്രീനിവാസിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നും, അവഗണിക്കുകയാണെന്നും ചൂണ്ടിക്കാട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബിജെപി നേതൃത്വം അറിയിച്ചിരുന്നു.
അതേസമയം, സമാധാനാന്തരീക്ഷം നിലനിർത്തുന്നതിനായുള്ള സർവ കക്ഷിയോഗത്തിന് തങ്ങൾ എതിരല്ലെന്നും ഇന്ന് പങ്കെടുക്കുന്നതിന് അസൗകര്യമുണ്ടെന്നും ബിജെപി നിലപാട് വ്യക്‌തമാക്കി. ഇതേത്തുടർന്നാണ് യോഗം നാളത്തേക്ക് മാറ്റിയത്.
രഞ്‌ജിത്തിന്റെ സംസ്‌കാര ചടങ്ങുകൾ അവസാനിച്ച് നാളെയോ മറ്റന്നാളോ സർവകക്ഷിയോഗം നടത്താമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. സംസ്‌കാര ചടങ്ങുകൾ മൂന്ന് മണിക്കോ അഞ്ചു മണിക്കോ പൂർത്തിയാകുമെന്ന് പറയാനാകില്ല. കേന്ദ്ര ആഭ്യന്തര സഹമന്ത്രി പങ്കെടുക്കുന്നുണ്ട്. മൂന്നിടത്ത് പൊതുദർശനമുണ്ട്. ബിജെപിയോട് സർക്കാരിന്റെ അസഹിഷ്‌ണുത തുടരുകയാണ്; സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു.
Read Also: ലക്ഷദ്വീപിൽ വീണ്ടും വിവാദ പരിഷ്‌കരണം