കോഴിക്കോട്: നഗരത്തിൽ ഓടുന്ന ഇലക്ട്രിക് ഓട്ടോകൾ സിഐടിയുവിന്റെ നേതൃത്വത്തിൽ തടയുന്നതായി പരാതി. സർവീസ് നടത്തുന്നതിനിടെ ഓട്ടോ തടഞ്ഞുവെക്കുകയും യാത്രക്കാരെ ബലമായി വഴിയിൽ ഇറക്കിവിടുകയും ചെയ്യുന്നുവെന്നാണ് പരാതി. ഇലക്ട്രിക് ഓട്ടോ ഡ്രൈവർമാർ നൽകിയ പരാതിയിൽ സിഐടിയുവിനെതിരെ പോലീസ് കേസെടുത്തു. അതേസമയം, നഗരത്തിൽ ഓടുന്ന ഇലക്ട്രിക് ഓട്ടോകൾക്ക് പെർമിറ്റ് നിർബന്ധമാക്കണമെന്നാണ് സിഐടിയു ആവശ്യപ്പെടുന്നത്.
ഒരിടവേളയ്ക്ക് ശേഷമാണ് കോഴിക്കോട് നഗരത്തിൽ ഇലക്ട്രിക് ഓട്ടോ സർവീസ് നടത്തുന്നവരെ തടയുന്ന സംഭവങ്ങൾ ആവർത്തിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം നാല് പരാതികളാണ് ഇ-ഓട്ടോ ഡ്രൈവർമാർ പോലീസിന് നൽകിയത്. ഇതിൽ രണ്ട് പരാതികളിലാണ് കേസെടുത്തത്. നിലവിൽ ഇ-ഓട്ടോകൾക്ക് സംസ്ഥാനത്ത് എവിടെയും പെർമിറ്റില്ലാതെ സർവീസ് നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
പുതുതായി രജിസ്റ്റർ ചെയ്യുന്നവർക്ക് അഞ്ച് വർഷത്തെ നികുതിയിളവ് സംസ്ഥാന സർക്കാരും നൽകിയിട്ടുണ്ട്. അതേസമയം, നഗരത്തിൽ ഓടുന്ന ഓട്ടോകൾക്ക് കോർപറേഷൻ പെർമിറ്റ് നിർബന്ധമാക്കണമെന്ന ആവശ്യമാണ് സിഐടിയു മുന്നോട്ട് വെക്കുന്നത്. എന്നാൽ, സർവീസ് നടത്തുന്ന ആരെയും തടയണമെന്ന് ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലെന്നും സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി പികെ മുകുന്ദൻ പറഞ്ഞു.
Most Read: മോദിയും ഷായും ജനാധിപത്യത്തെ കൊല്ലുന്നു; ഡെറിക് ഒബ്രിയാൻ