ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നളിനി ശ്രീഹരൻ പരോളിലിറങ്ങി. മുപ്പത് ദിവസത്തേക്കാണ് പരോൾ അനുവദിച്ചത്. നളിനിയുടെ അമ്മ പത്മ മദ്രാസ് ഹൈക്കോടതിയിൽ നൽകിയ ഹരജിയുടെ അടിസ്ഥാനത്തിൽ പരോൾ നൽകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. തന്റെ ആരോഗ്യനില മോശമാണെന്നും ശുശ്രൂഷിക്കാൻ ഏതാനും ദിവസം നളിനിയെ അനുവദിക്കണം എന്നുമായിരുന്നു പത്മ നൽകിയ ഹരജിയിൽ പറഞ്ഞിരുന്നത്.
വെല്ലൂർ വനിതാ ജയിലിൽ നിന്ന് പുറത്തിറങ്ങിയ നളിനി, കാട്ട്പാടി ബ്രഹ്മപുരത്തെ വാടക വീട്ടിലെത്തി. രണ്ട് ഡിഎസ്പിമാരുടെ നേതൃത്വത്തിൽ അൻപത് പേരടങ്ങുന്ന പോലീസ് സംഘം റൊട്ടേഷൻ അടിസ്ഥാനത്തിൽ, നളിനിയുടെ സുരക്ഷയ്ക്കും വീടിന്റെ കാവലിനുമായി ഒപ്പമുണ്ടാകും. രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഏഴ് പ്രതികളിൽ ഒരാളാണ് നളിനി ശ്രീഹരൻ.
രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനത്തിന് വേണ്ടി തമിഴ്നാട് സർക്കാർ നേരത്തെ ശുപാർശ ചെയ്തിരുന്നു. മൂന്ന് പതിറ്റാണ്ടുകളായി ശിക്ഷ അനുഭവിക്കുന്ന പ്രതികളെ മാനുഷിക പരിഗണന കണക്കിലെടുത്ത് വിട്ടയക്കാനായിരുന്നു തമിഴ്നാട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്. എന്നാല്‍ മന്ത്രിസഭാ പ്രമേയം ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു.
അതേസമയം രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പേരറിവാളൻ ജയിൽ മോചനം ആവശ്യപ്പെട്ട് നൽകിയ ഹരജി അടുത്തമാസം സുപ്രീം കോടതി പരിഗണിക്കും. മുപ്പത് വര്‍ഷമായി ജയിലിൽ കഴിയുകയാണെന്ന് പേരറിവാളന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. നേരത്തെ കേസ് പരിഗണിക്കുന്നത് മാറ്റണമെന്ന സോളിസിറ്റര്‍ ജനറലിന്റെ ആവശ്യം പരിഗണിച്ചാണ് കേസ് നീട്ടിവെച്ചത്.
Read Also: നടി ആക്രമിക്കപ്പെട്ട കേസ്; പ്രോസിക്യൂഷൻ വീണ്ടും ഹൈക്കോടതിയിൽ